ആറ് മാസത്തിനിടെ ഒരേ വീട്ടില്‍ കവര്‍ച്ച നടത്തിയത് മൂന്ന് തവണ, പ്രതികൾ പിടിയിൽ

പാലോട്: ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച നടത്തിയ കേസില്‍ പ്രതികൾ അറസ്റ്റിൽ. പാലോട് സ്വദേശികളായ പെരിങ്ങമല സ്വദേശികളായ അഭിലാഷ്, മിഥുൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഇവർ ഒരു വീട്ടിൽ തന്നെ മോഷണം നടത്തിയത്.
പാലോട് മത്തായിക്കോണം സ്വദേശിനിയുടെ വീട്ടിലാണ് പ്രതികൾ കവര്‍ച്ച നടത്തിയത്.

ഗൃഹനാഥയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. ഇയാൾ ജോലിക്ക് പോകുമ്പോൾ ഭാര്യയെയും, മക്കളെയും കുടുംബ വീട്ടിൽ താമസിപ്പിക്കും. ഈ തക്കം നോക്കിയാണ് പ്രതികൾ തുടർച്ചയായി മോഷണം നടത്തിയത്. മോഷ്ടിച്ചെടുത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.

മോഷണം ചെയ്‌തെടുക്കുന്ന പണം ഉല്ലാസ യാത്രകൾക്കും ആഡംബര ജീവിതം നയിക്കാനുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പാലോട് എസ്എച്ചഒ പി.ഷാജിമോൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.