അതിതീവ്ര കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; ഇന്ത്യയില്‍ രണ്ട് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ഏഴുപേര്‍ക്ക് അതിതീവ്ര കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ രണ്ട് വയസുകാരിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതിനു മുന്‍പ് യുകെയില്‍ നിന്നെത്തിയ ആറ് പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടു വയസ്സുകാരിയുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരില്‍ കൊറോണ വൈറസിന്റെ പഴയ വകഭേദമാണ് കണ്ടെത്തിയത്.

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ വാക്‌സിന്‍ ഫലപ്രദമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. കെ വിജയ് രാഘവന്‍ അറിയിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് അപകടകാരിയല്ല. വാക്‌സിന്‍ കുത്തിവെയ്പിലൂടെ മനുഷ്യ ശരീരത്തില്‍ ആന്റിബോഡികള്‍ ഉത്പ്പാദിപ്പിക്കപ്പെടുകയും പ്രതിരോധ ശേഷി വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്. വൈറസില്‍ വകഭേദം സംഭവിച്ചാലും വാക്‌സിന്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അതിതീവ്ര കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുകയാണ്. അമേരിക്കയിലും ഫ്രാന്‍സിലും കാനഡയിലും യുഎഇയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.