പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവ കോടതിയിൽ വച്ചാണ് ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പൾസർ സുനിയെ കണ്ടതിനു ശേഷം മകൻ പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

തൻ്റെ മകനു ഭീഷണിയുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് പൾസർ സുനി അയച്ച കത്ത് പുറത്തുവിട്ടത്. സിനിമാ മേഖലയിലുള്ള നിരവധി ആളുകൾക്ക് ഗൂഢാലോചനയിൽ അടക്കം പങ്കുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്. പൾസർ സുനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്. അവസരം കിട്ടിയാൽ മാധ്യമങ്ങളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും ശോഭന പറഞ്ഞു.

അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സംവിധായകൻ റാഫിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് റാഫിയെ വിളിച്ചുവരുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ചിത്രത്തിന് തിരക്കഥ എഴുതിയത് റാഫിയാണ്. പിക് പോക്കറ്റ് എന്ന സിനിമ വേണ്ടെന്ന് വിളിച്ചു പറഞ്ഞത് സംവിധായകൻ ബാലചന്ദ്രകുമാറാണ്. എന്നെ അദ്ദേഹമാണ് വിളിച്ചു പറഞ്ഞതെന്നും സംവിധായകൻ റാഫി പറഞ്ഞു.

ഈ അടുത്ത കാലത്താണ് അദ്ദേഹം സിനിമ വേണ്ടന്ന് വിളിച്ചു പറഞ്ഞത്. ദിലീപും ബാലചന്ദ്രകുമാറും തമ്മിൽ പ്രശ്ങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല. സിനിമ നീട്ടിവയ്ക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ബാലചന്ദ്രകുമാറിന് ഉണ്ടായിരുന്നു. തിരക്കഥ എഴുതിയത് ബാലചന്ദ്രകുമാറായിരുന്നു ഞാൻ അത് പോളിഷ് ചെയ്യാനായി കമ്മിറ്റ് ചെയ്തത് 2018 ലാണ്. ക്രൈംബ്രാഞ്ച് ഇപ്പോൾ വിളിപ്പിച്ചതിലുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ താത്പര്യപ്പെടുത്തുന്നില്ല എന്നും സംവിധായകൻ റാഫിപറഞ്ഞു.

സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയതെന്ന് എസ്പി അറിയിച്ചു. ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏൽപ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്.