വിനോദിനി ബാലകൃഷ്ണനെതിരെ നടപടി കര്‍ശനമാക്കി കസ്റ്റംസ്; വീണ്ടും നോട്ടിസയച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെതിരായ നടപടി കസ്റ്റംസ് കര്‍ശനമാക്കുന്നു. ഈ മാസം 30 ന് ഹാജരാകണം എന്നാവശ്യപ്പെട്ട് അവര്‍ക്ക് കസ്റ്റംസ് വീണ്ടും നോട്ടിസയച്ചു. വിനോദിനി ബാലകൃഷ്ണനയക്കുന്ന മൂന്നാമത്തെ നോട്ടിസാണിത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിലാണ് വിനോദിനിക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.

30 നും ഹാജരായില്ലെങ്കില്‍ കോടതി വഴി വാറന്റ് അയക്കുമെന്നാണ് കസ്റ്റംസ് നോട്ടിസ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് നോട്ടിസിലും വിനോദിനി ഹാജരായിരുന്നില്ല.

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിന് നേരത്തെ പ്രതികരിച്ചത്.