മൈചോങ് ചുഴലിക്കാറ്റ്, അതിശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെ ചെന്നൈയിൽ അഞ്ചു മരണങ്ങൾ

ചെന്നൈയിൽ മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അതിശ്കതമായ മഴയിലും കാറ്റിലുമുണ്ടായ അപകടങ്ങളിൽ അഞ്ചു മരണം റിപ്പോർട്ടു ചെയ്തു. തമിഴ്നാട് ദിണ്ടിഗൽ ജില്ലയിൽ പത്മനാബൻ (50) വൈദ്യുതാഘാതമേറ്റ് മരിച്ചു. പാണ്ഡ്യൻ നഗറിലെ വീടിനു സമീപം നടക്കുമ്പോൾ വൈദ്യുതാഘാതമേറ്റ് ഗണേശൻ (70) എന്ന വ്യക്തിയും മരണമടഞ്ഞു.

ബസൻ്റ് നഗറിൽ മരംവീണ് മുരുകൻ (35) മരിച്ചിരുന്നു. കനത്ത മഴയിലും കാറ്റിലും കാനത്തൂരിൽ പുതുതായി നിർമിച്ച മതിൽ തകർന്ന് രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്. കൂടാതെ വൈദ്യനാഥൻ മേൽപ്പാലത്തിന് സമീപത്തെ പ്ലാറ്റ്‌ഫോമിൽ 70 വയസോളം പ്രായമുള്ള അജ്ഞാതൻ്റെ മൃതദേഹവും, ഫോർഷോർ എസ്റ്റേറ്റ് ബസ് ഡിപ്പോയിൽ നിന്ന് 60 വയസ് പ്രായമുള്ള അജ്ഞാത സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.

കാലാവസ്ഥ മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 9 മണി വരെ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. റൺവേ വെള്ളത്തിലായതിനാൽ ചെന്നൈ വിമാനത്താവള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മൈചൗങ് ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് അടുക്കുന്നതിൻ്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മുഴുവൻ ചെന്നൈയിൽ കനത്ത മഴ പെയ്തിരുന്നു. മഴയിൽ വെള്ളക്കെട്ട് രൂക്ഷമാകുകയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയും ചെയ്തു.

കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്‌റ്റേഷനുകൾക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. സെൻ്റ് തോമസ് മെട്രോ സ്‌റ്റേഷനിൽ നാലടിയോളം വെള്ളം ഉയർന്നു. ഇതു കാരണം സ്‌റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു. ഇതിനെത്തുടർന്ന് ആലന്തൂരിൽ നിന്ന് മെട്രോ ട്രെയിനിൽ കയറാൻ യാത്രക്കാർക്ക് അധികൃത നിർദ്ദേശം നൽകി.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മൈചോങ്’ ചുഴലിക്കാറ്റ് സജീവമാണെന്നും ഇപ്പോൾ അത് തീവ്ര ചുഴലിക്കാറ്റായി മാറിയെന്നും ഐഎംഡി ഏറ്റവും പുതിയ ബുള്ളറ്റിനിൽ വ്യക്തമാക്കി. പടിഞ്ഞാറൻ മധ്യഭാഗത്തും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രാവിലെ 11:30 ന് ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ വടക്ക് കിഴക്കും നെല്ലൂരിന് 140 കിലോമീറ്റർ തെക്കുകിഴക്കും തീവ്ര ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുകയാണ്.