അടക്കം കഴിഞ്ഞ് ഏഴാംനാൾ ജീവനോടെ സ്വന്തം കല്ലറയ്ക്ക് മുന്നിൽ നിന്ന് ചിരിച്ച് ആന്റണി, സംഭവിച്ചത് എന്തെന്നറിയാതെ ബന്ധുക്കൾ

 

ആലുവ: വഴിയരികിൽ ‘മരിച്ച നിലയിൽ” കണ്ടെത്തിയ മൃതദേഹം ആളുമാറി സംസ്കരിച്ച് ബന്ധുക്കൾ. ആലുവ ചുണങ്ങംവേലി ഔപ്പാടൻ വീട്ടിൽ ആന്റണി (68) ഇന്നലെ ഉച്ചയോടെയാണ് ചൂണ്ടിയിൽ ബസിറങ്ങിയത്. ഇന്നലെ രാവിലെ പത്തിന് അടുത്ത ബന്ധുക്കളെല്ലാം പള്ളിയിൽ ഒത്തുചേർന്ന് ഏഴാം ചരമദിന കുർബാന അർപ്പിച്ച് കല്ലറയിൽ പ്രാർത്ഥിച്ച് മടങ്ങിയ ശേഷമായിരുന്നു ആന്റണിയുടെ വരവ്.

കഴിഞ്ഞ 14ന് ബന്ധുക്കളും പഞ്ചായത്തംഗങ്ങളും വഴിയരികിൽ ‘മരിച്ച നിലയിൽ” കണ്ടെത്തിയ മൃതദേഹം ആന്റണിയുടേതാണെന്ന് തിരിച്ചറിയുകയും ഏറ്റുവാങ്ങുകയുമായിരുന്നു. തുടർന്ന് സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിച്ചു. കഴിഞ്ഞ ദിവസം ബസിറങ്ങിയ ആന്റണി കണ്ടത് തന്റെ സുഹൃത്തായിരുന്ന സുബ്രഹ്മണ്യനെ ആയിരുന്നു. സുഹൃത്ത് കാര്യങ്ങളെല്ലാം ആന്റണിയോട് വിശദീകരിച്ചു.

പിന്നാലെ പഞ്ചായത്തംഗം സ്നേഹ മോഹനനെയും ബന്ധുക്കളെയും അറിയിച്ചു. സഹോദരൻ പരേതനായ ജോസിന്റെ കീഴ്മാട് കുളക്കാടുള്ള വീട്ടിലേക്ക് ആന്റണിയെ എത്തിച്ചു. പിന്നാലെ ബന്ധുക്കളെല്ലാം ചേർന്ന് പള്ളിയിലെ ശവക്കല്ലറയിലേക്ക് ആന്റണിയെ കൊണ്ടുപോയി. എന്താണ് സംഭവിച്ചതെന്ന അമ്പരപ്പോടെ അദ്ദേഹം തന്റെ കല്ലറ നോക്കി നിന്നു. മരിച്ചയാൾ കോട്ടയം സ്വദേശി ജനാർദ്ദനൻ ആണെന്നാണ് വിവരം.