കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധ കപൂറിന്റെയും ചാറ്റുകള്‍ പുറത്ത്

മുംബൈ:നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം മുന്‍നിര താരങ്ങളില്‍ എത്തി നില്‍ക്കുകയാണ്.പ്രമുഖ നടിമാരായ ദീപിക പദുക്കോണ്‍,സാറ അലിഖാന്‍,ശ്രദ്ധ കപൂര്‍,രാകുല്‍ പ്രീത് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍സിബി നോട്ടീസ് നല്‍കി.ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപികയും നടത്തിയ വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തുവന്നു.

ലഹരിമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള നടി റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ദീപികയും ശ്രദ്ധയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് കേസില്‍ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.