സുകുമാര കുറുപ്പ് മുതൽ സിസ്റ്റർ അഭയ മുതൽ മിഷേൽ ഷാജിയും ജസ്നയും വരെ നമ്മുടെ കുറ്റാന്വേഷണ സംവിധാനങ്ങളുടെ ചരിത്രപരമായ പരാജയങ്ങളാണ്. ഇങ്ങിനെ നൂറുകണക്കിനു കണക്കിനു ദുരൂഹ മരണങ്ങൾ ഒന്നും തെളിയാതെ കിടക്കുന്നു. എല്ലാ കേസിലും ഒരു പ്രത്യേകത ഉണ്ടാകും. മരണം നടന്ന് ഉടൻ തെളിവുകൾ ഉണ്ടാകും. എന്നാൽ അദൃശ്യ ശക്തികൾ അത് തേയ്ച്ച് മായ്ച്ച് കളയും. പിന്നെ ആ കേസുകൾ ലോകാവസാനം വരെ ആര് അന്വേഷിച്ചാലും തെളിയാതെ കിടക്കും. അങ്ങിനെ ആകരുത് ആറ്റിൽ മരിച്ച് കിടന്ന ദേവാനന്ദയുടെ കേസും. തുടക്കത്തിലെ കുടുംബവും നാട്ടുകാരും കൃത്യമായി ചൂണ്ടിക്കാട്ടുന്ന ഈ തെളിവുകൾ അന്വേഷിച്ച് അവരെ സത്യം ബോധ്യപ്പെടുത്തിയാൽ കേസ് തെളിയും. അല്ലെങ്കിൽ എന്നേക്കുമായി അവരുടെ സംശയവും ദുരൂഹതയും ഇല്ലാതാവും. ദേവാനന്ദ മരിച്ച കൊലപാതകം തന്നെ എന്നതിനു അക്കമിട്ട് നിരത്തുന്ന കൃത്യമായ തെളിവുകൾ ഇതാണ്.
കുട്ടിയുടെ മരണത്തിന് പിന്നില്‍ ആരോ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നുള്ളതിന്റെ ശക്തമായ തെളിവുകളുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. അസാധാരണ മരണമാണ് സംഭവിച്ചത് എന്നുള്ളതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ദേവനന്ദനയുടെ മൃതദേഹത്തില്‍ പോറലോ മറ്റ് പാടുകളോ ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ല. മാത്രമല്ല ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും ചെളിയുടെയും വെള്ളത്തിന്റെയും അംശവുമുണ്ട്. എന്നാല്‍ കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ഒരേ സ്വരത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
ഏറെ ചര്‍ച്ചയായ ദേവനന്ദയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് കുട്ടി എങ്ങിനെയെത്തി എന്നതാണ് പ്രാഥമിക ഘട്ടത്തില്‍ അന്വേഷിക്കുക. ദേവനന്ദയുടെ വീടിന് അടുത്തുള്ള ആളൊഴിഞ്ഞ വീടുചുറ്റി പൊലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി എടുക്കുന്നുണ്ട്. പതിവായി പോകാറുള്ള ക്ഷേത്രത്തിലേക്ക് ദേവനന്ദ ഒറ്റക്ക് പോയതാണോ എന്ന സംശയം നിലനില്‍ക്കുന്നു. എന്നാല്‍ കുട്ടി ഒറ്റക്ക് വീട്ടു പരിസരം വിട്ടു പോകാറില്ലെന്നാണ് വീട്ടുകാരും അയല്‍വാസികളും പറയുന്നത്. ഈ സംശയങ്ങളെല്ലാം അന്വേഷിക്കാനാണ് ചാത്തന്നൂര്‍ എ.സി.പിയുടെ നേത്യത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ തീരുമാനം. സംശയകരമായ പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയില്ലെന്ന ഇന്‍ക്വസ്റ്റിന്റെ പ്രാഥമിക വിവരം പുറത്ത് വന്നെങ്കിലും ജനങ്ങളുടെ സംശയം വിട്ടൊഴിഞ്ഞിട്ടില്ല.
മുങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക നിഗമനം വന്നെങ്കിലും കുട്ടി ഒറ്റയ്ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതിന് മറുപടി ലഭിച്ചിട്ടില്ല. വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കല്‍പ്പടവുകള്‍ ഉള്ളത്. അമ്മയുടെ അനുവാദം ഇല്ലാതെ അയല്‍ വീട്ടിലേക്ക് പോലും പോകാത്ത കുഞ്ഞ് ആറിന്റെ കരയില്‍ എങ്ങനെ പോയെന്ന സംശയം ബന്ധുക്കളിലും നാട്ടുകാരിലും ബാക്കിയാണ്. കാണാതായി ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനായില്ല. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. ദേവനന്ദയെ ആരെങ്കിലും വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഇപ്പോഴും ബലപ്പെട്ട് കിടക്കുന്നുണ്ട്.
വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും പരിചയക്കാരായ വഴിയാത്രക്കാരോടു വിശേഷങ്ങള്‍ ചോദിക്കാറുള്ള ദേവനന്ദയോട് നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഏറെ ഇഷ്ടമായിരുന്നു. ആറു മാസം മുമ്പ് കുഞ്ഞനുജന്‍ ജനിച്ചതോടെ ഇളവൂരിലെ അമ്മയുടെ കുടുംബ വീട്ടില്‍ ദേവനന്ദ സ്ഥിരമായുണ്ടായിരുന്നു. കുട്ടിയെ കാണാതായ വാര്‍ത്ത പരന്നതു മുതല്‍ നാട്ടുകാര്‍ ആശങ്കയിലായിരുന്നു. ഒരു നാടു മുഴുവന്‍ അവള്‍ക്കായി ഒഴുകിയെത്തി. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ക്ഷേത്രം കമ്മിറ്റിക്കാര്‍ ഉള്‍പ്പെടെയുള്ളവരും തെരച്ചില്‍ നടത്തി.
ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അച്ഛന്‍ പ്രദീപിന്റെ കുടവട്ടൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്