പ്രീയ കൂട്ടുകാരിയുടെ മരണശേഷം അമ്മയും വിട്ടു പിരിഞ്ഞു, തീരാ ദുഖത്തിൽ ധർമ്മജൻ

സുബി സുരേഷിന്റെ മരണത്തിനു പിന്നാലെ ധർമ്മജനെ തേടി മറ്റൊരു ദുഖവാർത്തകൂടി. താൻ ഏറെ സ്നേഹിക്കുന്ന അമ്മ മാധവിയെയാണ് ധർമ്മജൻ ബോൾ​ഗാട്ടിക്ക് നഷ്ടമായിരിക്കുന്നത്. സുബി സുരേഷിന്റെ മരണ വാർത്ത അറിഞ്ഞതു മുതൽ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങിലും എല്ലാം സജീവമായി നിന്നിട്ടുള്ള ആളാണ് ധർമജൻ ബോൾഗാട്ടി. സുബിയ്‌ക്കൊപ്പം സിനിമാല മുതൽ ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഉറ്റ കൂട്ടുകാരിയുടെ വേർപാടിന് പിന്നാലെയാണ് ധർമജന് അമ്മയെയും നഷ്ടപ്പെട്ടിരിയ്ക്കുന്നത്.

സുബിയുടെ അന്ത്യ ചടങ്ങുകൾക്ക് ശേഷം കോട്ടയത്ത് ഒരു പരിപാടിയ്ക്ക് പോയിരിയ്ക്കുകയായിരുന്നു ധർമജൻ. അപ്പോഴാണ് അമ്മയ്ക്ക് ശ്വാസ തടസ്സം നേരിട്ടത്. അപ്പോൾ തന്നെ ഭാര്യ അനുജ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാൽ യാത്രാമദ്ധ്യേ തന്നെ മരണപ്പെട്ടു.

വ്യാഴാഴ്ച രാത്രി 8 മണിയോടെ ശ്വാസം മുട്ടൽ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു. അമ്മയുടെ മരണസമയത്ത് ധർമജൻ സ്ഥലത്തില്ലായിരുന്നു. അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വേർപാടിന് പിന്നാലെയുണ്ടായ അമ്മയുടെ മരണം ധർമജന് മറ്റൊരു ആഘാതമായി. വിവരമറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നിർമ്മാതാവ് ബാദുഷ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.

സുബിയുടെ സംസ്‌കാരം നടന്ന ചേരാനല്ലൂർ ശ്മശാനത്തിൽ തന്നെയാണ് ധർമജന്റെ അമ്മയുടെയും സംസ്‌കാരമെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.