നടിയെ ആക്രമിച്ച കേസ് ; സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ നീക്കം ചെയ്ത രേഖകൾ ക്രൈംബ്രാഞ്ചിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോണിൽ നിന്ന് സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ നീക്കം ചെയ്ത രേഖകൾ ക്രൈംബ്രാഞ്ചിന്. വാട്സാപ്പ് ചാറ്റുകളും വിചാരണ കോടതി രേഖകളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. കോടതി രേഖകൾ തിരിച്ചുകിട്ടാത്ത വിധം നശിപ്പിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് സായ് ശങ്കർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

വിചാരണ കോടതി രേഖകൾ എങ്ങനെ ദിലീപിന്റെ ഫോണിൽ വന്നുവെന്നതിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്തുവച്ചെന്നും സായ് ശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഇത് എന്തിനാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഇയാൾ ഉത്തരം നൽകിയിട്ടില്ല.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ നാളെ ചോദ്യം ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ച കളമശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കി​ലും നടൻ അസൗകര്യം അറി​യി​ച്ചിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടരന്വേഷണത്തിൽ ലഭി​ച്ച നിർണായക വിവരങ്ങൾ നിരത്തി അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ.