ഭിന്നശേഷിക്കാരനായ അധ്യാപകനെ മർദിച്ച് വിദ്യാർത്ഥി, സംഭവം മഹാരാജാസ് കോളേജിൽ

കൊച്ചി : മഹാരാജാസ് കോളേജിലെ അറബിക് വിഭാഗത്തിലെ ഭിന്നശേഷിക്കാരനായ അധ്യാപകനെ വിദ്യാർത്ഥി മർദിച്ചതായി പരാതി. അറബിക് വിഭാഗം അസി. പ്രൊഫസർ ഡോ. കെ.എം. നിസാമുദ്ദീനെ അറബിക്‌ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ്‌ റാഷിദ്‌ മർദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.

അറബിക് ഡിപ്പാർട്ട്മെൻറിൽ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോട് വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. സംസാരിക്കാൻ താത്‌പര്യമില്ലെന്നു പറഞ്ഞ്‌ പ്രിൻസിപ്പൽ റൂമിലേക്ക് പോയ അധ്യാപകനെ കോണിപ്പടിക്കു സമീപം വെച്ച് മുഹമ്മദ്‌ റാഷിദ്‌ വഴിയിൽ തടഞ്ഞു.

പിന്നാലെ ആയുധംകൊണ്ട് അധ്യാപകന്റെ പിറകിൽ രണ്ടുതവണ ഇടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തിടെ ടൂറിസം ക്ലബ്ബ്‌ അംഗങ്ങളെ വിനോദ യാത്രയ്ക്കിടെ ഒരു സംഘം വിദ്യാർഥികൾ ട്രെയിനിൽ കയറി ആക്രമിച്ചിരുന്നു. തുടർന്ന് കോളേജിൽ നടന്ന വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് നടപടി എടുക്കാൻ അധ്യാപകൻ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.

അധ്യാപകൻ നേരെ ആക്രമണം ഉണ്ടാകാൻ കാരണമായത്. അധ്യാപകന്റെ പരാതിയിൽ സെൻട്രൽ പോലീസ് കേസെടുത്തു. പരിക്കേറ്റ അധ്യാപകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേൾവിപരിമിതിയുള്ള അധ്യാപകനാണ്‌ നിസാമുദ്ദീൻ. ആക്രമണത്തിൽ എ.കെ.ജി.സി.ടി. പ്രതിഷേധിച്ചു.
സംഭവത്തിൽ വിദ്യാർഥിസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന്‌ എസ്‌.എഫ്‌.ഐ. ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകനാണ് അധ്യാപകനെ മർദിച്ചത്.