മകന്റെ വാഹനം ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

പത്തനാപുരം : മകന്റെ ട്രാവലര്‍ ബസ് സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്തതില്‍ മനം നൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. തലവൂർ അരിങ്ങട പ്ലാങ്കാല വീട്ടിൽ കുഞ്ഞപ്പൻ (60)ആണ് മരണപ്പെട്ടത്. ജപ്തി നടപടിയിൽ മനംനൊന്തുള്ള ആത്മഹത്യയാണെന്നാണ ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞപ്പന്റെ മകൻ ലിനുവിന്റെ വാഹനം പുനലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാനം ജപ്തി ചെയ്തിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പോലീസ് സാന്നിധ്യത്തിലായിരുന്നു ജപ്തി. ലിനു 4 ലക്ഷം രൂപ കുടിശ്ശിക വരുത്തിയെന്നാണ് ബാങ്ക് അധിക്യതര്‍ പറയുന്നത്.

വാഹനം ബാങ്കിലെത്തിയാൽ അടുത്ത ദിവസം വാഹനം നൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും വാഹനം വിട്ടുനൽകിയില്ല. ഉച്ചയ്ക്ക് 12ന് വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞപ്പനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് 5ന് മരിച്ചു. മരണത്തിനു പിന്നിലെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ധനകാര്യ സ്ഥാപനത്തിൽ നിന്നുണ്ടായ പീഡനങ്ങളാണു മരണത്തിലേക്ക് എത്തിച്ചതെന്ന് ഇവർ പറയുന്നു. സംഭവത്തിൽ എസ്പിക്ക് പരാതി നൽകുമെന്ന് കുഞ്ഞപ്പന്റെ മകൻ ലിനു പറഞ്ഞു. ഭാര്യ: ലിസി. മകൾ: ലിൻസി.

ട്രാവലർ വാൻ വാങ്ങാൻ സ്ഥാപനത്തിൽ നിന്ന് 11 ലക്ഷം രൂപയാണു ലിനു വായ്പയെടുത്തത്. കോവിഡ് പ്രതിസന്ധിയെത്തുടർന്നുള്ള ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 5 ലക്ഷം രൂപ അടയ്ക്കാൻ സ്ഥാപനവുമായി ധാരണയിലെത്തി. ഇതിൽ 4.75 ലക്ഷം രൂപ അടച്ചു. ബാക്കി 25000 രൂപ അടയ്ക്കാൻ അടുത്ത മാസം ചെന്നെങ്കിലും പണം സ്വീകരിച്ചില്ല. 25000 രൂപയ്ക്കു പകരം ബാങ്ക് പറയുന്ന അധികത്തുക അടയ്ക്കാൻ തയാറാണെന്നും ഓഗസ്റ്റ് 15 വരെ അവധി വേണമെന്നും പിന്നീട് സ്ഥാപനത്തെ അറിയിച്ചിരുന്നു. ഈ തുകയ്ക്കൊപ്പം, വ്യക്തി വായ്പയായി എടുത്ത രണ്ടു ലക്ഷം രൂപയും ചേർത്ത് 4 ലക്ഷം രൂപ അടയ്ക്കാമെന്നായിരുന്നു ലിനു നൽകിയ ഉറപ്പ്.