ഒരു ഗര്‍ഭകാലം മുഴുവന്‍ ജീവിതപങ്കാളിയോട് വരെ രഹസ്യമാക്കി വെക്കുക പ്രായോഗികമെന്ന് തോന്നുന്നില്ല, ഷിംന അസീസ് പറയുന്നു

കഴിഞ്ഞദിവസം ബദിയടുക്കയില്‍ നവജാത ശിശുവിനെ ഹെഡ്‌സെറ്റിന്റെ വള്ളി കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. സംഭവത്തില്‍ അറസ്റ്റിലായതോ കുഞ്ഞിന്റെ അമ്മയും. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ബ്ലീഡിംഗ് കാരണം ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പഴാണ് അവര്‍ ഗര്‍ഭിണിയായിരുന്നെന്ന് രണ്ട് വീട്ടുകാരും ഭര്‍ത്താവും അറിയുന്നത് എന്നാണ് റിപ്പോര്‍ട്ട് !! വയറ് വലുതായിരുന്നത് ആദ്യപ്രസവത്തിലെ വയറ് ചുരുങ്ങാത്തതാണ്, ഗ്യാസാണ് എന്നൊക്കെ ഇവര്‍ പറഞ്ഞിരുന്നത്രേ. പ്രസവം നടക്കുന്ന സമയം വരെ ഇവര്‍ തൊട്ടടുത്തൊരു മരണവീട്ടില്‍ ആയിരുന്നു എന്ന് പറയുന്നു. എന്നിട്ട് വീട്ടില്‍ വന്ന് ആരുടെയും സഹായമില്ലാതെ തനിച്ച് പ്രസവിച്ചെന്നൊക്കെ എങ്ങനെ വിശ്വസിക്കും? ഒരു ഗര്‍ഭകാലം മുഴുവന്‍ ജീവിതപങ്കാളിയോട് വരെ രഹസ്യമാക്കി വെക്കുക പ്രായോഗികമെന്ന് തോന്നുന്നില്ല.- ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്, നവജാതശിശുവിനെ അമ്മ ഹെഡ്‌സെറ്റിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊന്നു, മൃതശരീരം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. മുതിര്‍ന്ന കുട്ടിക്ക് ഒരു വയസ്സും രണ്ട് മാസവും മാത്രമേ ആയിട്ടുള്ളൂ എന്ന നാണക്കേടാണ് കാരണമെന്ന് വാര്‍ത്ത. സംഗതി നാട്ടിന്‍പുറത്തൊക്കെ ‘പേറ്റുചന്നി’ എന്ന് വിളിക്കുന്ന ഗര്‍ഭകാലത്തെ കടുത്ത ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ടുണ്ടാകുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനോ അതിന്റെ തന്നെ കൂടിയ രൂപമായ പോസ്റ്റ്പാര്‍ട്ടം സൈക്കോസിസോ ഒക്കെയാവാം. ഒരുപക്ഷേ, അമ്മയില്‍ ഒളിഞ്ഞിരുന്ന കുറ്റവാസനയുമാവാം. കൂടുതല്‍ അന്വേഷണങ്ങള്‍ അതിന്റെ മുറക്ക് നടക്കട്ടെ.

പക്ഷേ, വാര്‍ത്തയുടെ ബാക്കിയാണ് വിശ്വസിക്കാന്‍ കഴിയാത്തത്. ബ്ലീഡിംഗ് കാരണം ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പഴാണ് അവര്‍ ഗര്‍ഭിണിയായിരുന്നെന്ന് രണ്ട് വീട്ടുകാരും ഭര്‍ത്താവും അറിയുന്നത് എന്നാണ് റിപ്പോര്‍ട്ട് !! വയറ് വലുതായിരുന്നത് ആദ്യപ്രസവത്തിലെ വയറ് ചുരുങ്ങാത്തതാണ്, ഗ്യാസാണ് എന്നൊക്കെ ഇവര്‍ പറഞ്ഞിരുന്നത്രേ. പ്രസവം നടക്കുന്ന സമയം വരെ ഇവര്‍ തൊട്ടടുത്തൊരു മരണവീട്ടില്‍ ആയിരുന്നു എന്ന് പറയുന്നു. എന്നിട്ട് വീട്ടില്‍ വന്ന് ആരുടെയും സഹായമില്ലാതെ തനിച്ച് പ്രസവിച്ചെന്നൊക്കെ എങ്ങനെ വിശ്വസിക്കും? ഒരു ഗര്‍ഭകാലം മുഴുവന്‍ ജീവിതപങ്കാളിയോട് വരെ രഹസ്യമാക്കി വെക്കുക പ്രായോഗികമെന്ന് തോന്നുന്നില്ല.

വേറൊരു നവജാതശിശുവിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്ക് മുന്‍പാണ്. ആ കുഞ്ഞ് മരണപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ആ കുഞ്ഞിന്റെ വയറ്റില്‍ മുലപ്പാലിന്റെ അംശം പോലുമില്ലായിരുന്നു, കരിയിലയുടെ അവശിഷ്ടങ്ങള്‍ കിട്ടി എന്നൊക്കെ വായിച്ചു. പതിനാല് വയസ്സുള്ള മകനെ ലൈംഗികമായി ഉപയോഗിക്കുന്ന അമ്മ, കുഞ്ഞിനെ പാറക്കല്ലില്‍ ആവര്‍ത്തിച്ച് എറിഞ്ഞ് മരണമുറപ്പാക്കി കൊല്ലാന്‍ വേണ്ടി കൊല്ലുന്ന അമ്മ… ‘അമ്മ’ എന്ന വാക്കിന്റെ ഗ്ലോറിഫിക്കേഷനില്‍ ഒട്ടും തന്നെ വിശ്വസിക്കുന്നില്ല. പക്ഷേ, ഒന്നറിയാം. എന്റെ ഉദരത്തില്‍ നിന്നിറങ്ങി വന്ന പൊന്നുമക്കളുടെ മേല്‍ ഒരു മുള്ള് കുത്തിയാല്‍ അവരേക്കാള്‍ നോവുന്നത് എനിക്കാണെന്ന്. എല്ലാവര്‍ക്കും അങ്ങനെയൊക്കെ തന്നെയായിരിക്കും എന്നാണ് ഇത്രയും കാലം വിചാരിച്ചിരുന്നതും. ഇതിപ്പോ… കുത്തിനോവിക്കുന്ന വാര്‍ത്തകള്‍ ചിലതെല്ലാം തിരുത്തിയെഴുതുകയല്ല, നെഞ്ചിലെ കല്ലില്‍ കൊത്തിപ്പറിച്ച് വെക്കുകയാണ്.