ഡോ. വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണമില്ല; അച്ഛൻ നൽകിയ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി ∙ഡോ.വന്ദന കേസിൽ സിബിഐ അന്വേഷണം ഇല്ല. ഡോ. വന്ദന ദാസിന്റെ മരണത്തിൽ സിബിഐ അന്വേഷണം എന്നാവശ്യം ഹൈക്കോടതി തള്ളി. വന്ദനയുടെ അച്ഛൻ നൽകിയ ഹർജിയാണ് തള്ളിയത്.

അപൂർവമായ സാഹചര്യം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. 106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89-ാം ദിവസം അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സന്ദീപിനൊപ്പമുണ്ടായിരുന്ന പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഒഴിച്ചാൽ അന്വേഷണത്തിൽ ഗുരുതരമായ പിഴവുകളൊന്നും ഹരജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല.പ്രതികളുടെ ആക്രമണത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനൽ ഉദ്ദേശ്യവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു

പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.കുറ്റപത്രം സമർപ്പിച്ച് വിചാരണക്കുള്ള നടപടി തുടങ്ങുകയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു കഴിഞ്ഞു , വളരെ ആഴത്തിലുള്ള മുറിവുകളാണ് വന്ദനയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഉള്ളത്. പ്രതിയുടെ മുൻകാല ചരിത്രം കൂടി പരിഗണിച്ചാണ് തീരുമാനം എന്നും ഹൈകോടതി ഉത്തരവില്‍ പറയുന്നു. സിബിഐ അന്വേഷണ ആവശ്യം തള്ളിയതിനെക്കുറിച്ച് വന്ദനയുടെ മാതാപിതാക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്കായി അവര്‍ മധുരയിലാണുള്ളത്.

കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ആയിരുന്നു സർക്കാർ നിലപാട്. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് ഹർജിയിൽ വിധി പറഞ്ഞത്.

കഴിഞ്ഞ വർഷം മെയ് 10ന് പുലർച്ചെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ പോലീസ് ചികിത്സയ്‌ക്കെത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിൽ വച്ച് കത്രിക കൊണ്ട് പ്രതി ഡോക്ടറെയും പോലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോക്ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷമാണ് ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിന്റെമാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ലെന്നും ഇവർ ഹർജിയിൽ വിമർശിച്ചിരുന്നു.

അതേസമയം സംഭവ സമയത്ത് പ്രതി ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന നിർണായക മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നുമാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയത്. നെടുമ്പന ഗവ. യുപി സ്‌കൂൾ അധ്യാപകനായിരുന്നു സന്ദീപ്. കൊലപാതകത്തിന് ശേഷം വെളിയം ചെറുകരക്കോണം സ്വദേശിയായ ഇയാളെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.