ഡോ. വന്ദനാദാസിന്റെ കൊലപാതകം, സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

കൊല്ലം: ഡോ.വന്ദനാദാസിന്റെ കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മകളുടെ മരണത്തിൽ നിരവധി സംശയങ്ങൾ നിലനിക്കുന്നതിനാലാണ് മാതാപിതാക്കൾ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നത്. പിന്നാലെ വിശദീകരണം തേടി കോടതി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചു.

രോഗിയായ വ്യക്തിയിൽ നിന്ന് കുത്തേറ്റ വന്ദന നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. ശേഷം ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന കാര്യത്തിൽ കുടുംബത്തിന് സംശയം ഉണ്ട്. ചികിത്സ വൈകിയതാണോ മരണത്തിന് ഇടയാക്കിയതെന്ന സംശയവും കുടുംബത്തിനുണ്ട്.

വന്ദന ആക്രമിക്കപ്പെടുമ്പോൾ സംഭവസമയത്തും സ്ഥലത്തും പോലീസുകാർ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനാദാസിനടുത്ത് ഉണ്ടായിരുന്നു. എന്നാൽ ഇവർ എന്തുകൊണ്ടാണ് വന്ദനാദാസിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള മുൻകൈ എടുത്തില്ല, തുടങ്ങിയ സംശയങ്ങളാണ് കുടുംബം കോടതിയിൽ അറിയിച്ചത്.

പോലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസെടുക്കുന്നതിൽ എന്താണ് അഭിപ്രായം എന്ന് സി.ബി.ഐയോടും കോടതി ചോദിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു വന്ദനാദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.