ഖത്തറിൽ മലയാളികൾ ഉൾപ്പടെ സഞ്ചരിച്ച കാർ ഫ്ളൈ ഓവറിൽ നിന്ന് താഴേക്ക് പതിച്ചു, അഞ്ച് ഇന്ത്യക്കാർക്ക് ദാരുണ മരണം

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പടെ അഞ്ച് മരണം. കൊല്ലം സ്വദേശികളായ മൂന്നുപേരടക്കം അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. മരിച്ച മലയാളി ദമ്പതികളുടെ മൂന്ന് വയസുള്ള കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ അഴീക്കൽ സ്വദേശി ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33), ഭർത്താവ് പ്രവീൺകുമാർ (38) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

ബുധനാഴ്ച രാത്രി ദോഹയിൽ നിന്ന് 70 കിലോമീറ്റർ അകലെ അൽഖോറിലായിരുന്നു അപകടം. അൽഖോറിലെ ഫ്‌ളൈ ഓവറിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അഞ്ചുപേരും മരിച്ചത്.

റോഷിന്റെയും ആൻസിയുടെയും മൂന്ന് വയസുള്ള മകൻ ഏദനാണ് ഖത്തർ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മൃതദേഹങ്ങൾ അൽഖോർ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.