കൊച്ചി . കൊച്ചിയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി. ശുദ്ധജല ക്ഷാമത്തെ കുറിച്ച് ജനങ്ങള്‍ക്ക് പരാതിയുണ്ട്. വിഷയം ഗൗരവത്തിലെടുത്ത് പരിഹാരം കാണണമെന്ന് ജല അതോറിറ്റിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.
പശ്ചിമ കൊച്ചിയില്‍ ഉൾപ്പടെ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുകയാണ്. നെട്ടൂര്‍ മേഖലയില്‍ കുടിവെള്ളം കിട്ടാത്ത ചിലരാണ് ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പ്രാഥമികമായി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി
ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.
ശുദ്ധജലം കിട്ടാതിരിക്കുക എന്നത് ഗൗരവമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. പലയിടത്തും കുടിവെള്ളം കിട്ടാനില്ല എന്ന ജനങ്ങളുടെ പരാതി കോടതിയുടെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ജല അതോറിറ്റി വിഷയം ഗൗരവത്തോടെ എടുക്കണം. ഇതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ് എന്നും കോടതി ചോദിച്ചു. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന ജല അതോറിറ്റിയുടെ നിലപാട് പരിഗണിച്ച് ഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി തുടർന്ന് ഹൈക്കോടതി അറിയിച്ചു.