ചക്കരേ എവിടെയാ എന്നു ചോദിച്ചാണ് ഞങ്ങള്‍ എപ്പോഴും പരസ്പരം മെസേജുകള്‍ അയച്ചു തുടങ്ങിയിരുന്നത്, കെപിഎസി ലളിതയെ ഓര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍

നടി കെപിഎസി ലളിതയുടെ മരണം ഇപ്പോഴും അവരുമായി അടുപ്പമുള്ളവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. നിരവധി പേര്‍ നടിയെ അനുസ്മരിച്ച് രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് നടന്‍ കുറിച്ച വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ വേദനയാവുകയാണ്. അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കെപിഎസി ലളിതയും ഒരുമിച്ച് അഭിനയിച്ച രംഗങ്ങള്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അമ്മയും മകനുമായി അഭിനയിക്കണമെന്നു പറഞ്ഞാണ് അവസാനം കണ്ടു പിരിഞ്ഞതെന്ന് ദുല്‍ഖര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

‘സ്‌ക്രീനിലെ എന്റെ ഏറ്റവും മികച്ച ജോടി, എനിക്ക് ഏറ്റവുമധികം സ്‌നേഹം തോന്നിയ സഹതാരം. ഒരു നടി എന്ന നിലയില്‍ അവര്‍ മാസ്മരികമായിരുന്നു. ആ പുഞ്ചിരി പോലെ തന്നെ ആ പ്രതിഭയും അവര്‍ക്കു ലളിതമായിരുന്നു. എപ്പോഴും വാക്കുകളെക്കാള്‍ അപ്പുറമായി അഭിനയം കാഴ്ച വയ്ക്കുന്നയാള്‍. ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന അവസാന ദിവസം എടുത്തതാണ് ഈ ചിത്രങ്ങള്‍. പിരിഞ്ഞു പോകാന്‍ തോന്നിയില്ല അന്ന്.

സ്‌നേഹചുംബനങ്ങളും ആലിംഗനങ്ങളും ഞാന്‍ ആവശ്യപ്പെട്ടു. നിരന്തരം കലഹിക്കുന്ന അമ്മയും മകനുമായി ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് അന്നു പറയുമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ ഇനിയും ഒരുപാടുണ്ടാകുമെന്നു ഞാന്‍ കരുതി. ചക്കരേ എവിടെയാ എന്നു ചോദിച്ചാണ് ഞങ്ങള്‍ എപ്പോഴും പരസ്പരം മെസേജുകള്‍ അയച്ചു തുടങ്ങിയിരുന്നത്’, ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

തൃപ്പൂണിത്തുറയിലെ വസതിയില്‍ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. നടിയുടെ വിയോഗ വാര്‍ത്ത മലയാള സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. താരങ്ങളെല്ലാം കെപിഎസി ലളിതയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അനുശോചനം അറിയിച്ച് രംഗത്തെത്തി.