സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി തട്ടിയെടുത്തത് 42 ലക്ഷം രൂപ, തട്ടിപ്പ് നടത്തിയത് സിസിടിവി കേടുവരുത്തിയ ശേഷം

കോട്ടയം : കോട്ടയം തലയോലപ്പറമ്പ് മേഖല ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 42 ലക്ഷത്തിലധികം രൂപ തട്ടിയതായി പരാതി. സ്ഥാപനത്തിലെ ജീവനക്കാരിയും തലയോലപ്പറമ്പ് മേഖല ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറിയുമായ കൃഷ്‌ണേന്ദുവിനെതിരെയാണ് പരാതി.

കൃഷ്‌ണേന്ദുവിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ നിന്ന് 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി സ്ഥാപന ഉടമ നൽകിയ പരാതിയിൽ പറയന്നു. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ഗോൾഡ് ഓഫീസറായ കൃഷ്‌ണേന്ദുവും ഗോൾഡ് ലോൺ ഓഫീസറായ ദേവീ പ്രിജിത്തും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് ഉടമയുടെ പരാതി.

സ്ഥാപനത്തിലെ സിസിടിവി ക്യാമറ കേടുവരുത്തിയായിരുന്നു തട്ടിപ്പ്. 28 ലക്ഷത്തിലധികം രൂപ കൃഷ്‌ണേന്ദു സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലേക്കും മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 19 പണയ ഇടപാടുകളിൽ തട്ടിപ്പുകൾ നടത്തിയതായാണ് വിവരം. അതേസമയം പാർട്ടി നേതാവ് തട്ടിപ്പ് കേസിൽ പ്രതിയാതെയോടെ സ്ഥിരം വിശദീകരണം തന്നെയാണ് പാർട്ടി നൽകിയത്.

കൃഷ്‌ണേന്ദുവിനെ മാസങ്ങൾക്കു മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. എന്നാൽ കഴിഞ്ഞ മാസം ഡിവൈഎഫ്‌ഐ മേഖല ജോയ്ന്റ് സെക്രട്ടറി സ്ഥാനത്തെത്തിയതായി കൃഷ്‌ണേന്ദു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് പാർട്ടിയുടെ വിശദീകരണത്തെ തള്ളുന്നു.

കൃഷ്‌ണേന്ദുവിന്റെയും ഭർത്താവ് സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗത്തിന്റെയും അനധികൃത ഇടപാടുകൾ കണ്ടെത്തിയിരുന്നുവെന്നും മാസങ്ങൾക്ക് മുൻപ് പുറത്താക്കിയെന്നുമാണ് പാർട്ടി പറയുന്നത്. കൃഷ്‌ണേന്ദുവിനെയും ഭർത്താവിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തലയോലപ്പറമ്പ് കമ്മിറ്റി അയച്ച കത്ത് സിപിഎം ജില്ലാ കമ്മിറ്റിയുടെ പരിഗണനയിൽ ആണെന്നാണ് പുറത്തു വരുന്ന മോട്ടോര് വിവരം.