ന്യൂഡല്‍ഹി . മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ വീണ്ടും അറസ്റ്റിലായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) സിസോദിയയെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സിസോദിയ ഇപ്പോൾ തിഹാർ ജയിലിലാണ് ഉള്ളത്. ജയിലിലെത്തി ഇഡി അധികൃതർ സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതേ കേസിൽ സിബിഐയാണ് ആദ്യം സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നത്.
തിഹാർ ജയിലിനുള്ളിൽ ചൊവ്വാഴ്ച ഇഡി ഉദ്യോഗസ്ഥർ മനീഷ് സിസോദിയയെ 45 മിനിറ്റ് ചോദ്യം ചെയ്തിരുന്നതായി ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. തിഹാർ ജയിലിൽ മനീഷ് സിസോദിയയെ രാവിലെ 10.15 മുതൽ 11 വരെയാണ് ചോദ്യം ചെയ്തത്. പിന്നാലെ വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ, അറസ്റ്റിലായ ശേഷം പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മാര്‍ച്ച് 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. സിസോദിയയുടെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയായിരുന്നു ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നത്. അതിനിടെ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി വെള്ളിയാഴ്ച പരിഗണിക്കും.