മണപ്പുറം ഫിനാൻസ് സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്; 143 കോടി മരവിപ്പിച്ചു

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. മണപ്പുറം ഫിനാൻസ് സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിലെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. മണപ്പുറം ഫിനാൻസ് ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം അഗ്രോ ഫാംസിനു (മാഗ്രോ) വേണ്ടി പൊതുജനങ്ങളിൽനിന്ന്‌ നിക്ഷേപം സമാഹരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. പരിശോധന.

നിക്ഷേപകരിൽനിന്ന്‌ സമാഹരിച്ചതിൽ 9.25 ലക്ഷം രൂപ ഒഴികെ മുഴുവൻതുകയും മടക്കിനൽകിയതായും കമ്പനി വിശദീകരിച്ചു. കമ്പനി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തെത്തുടർന്നാണ് റെയ്ഡ്. മണപ്പുറം ഫിനാൻസിന്റെ തൃശൂരുള്ള ആസ്ഥാനത്തും പരിശോധന നടത്തിയിട്ടുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മണപ്പുറം ഫൈനാൻസിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് തുടർ നടപടികൾ ഇഡി നടത്തുന്നത്. കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്ഥാപനത്തിൻറെ പ്രധാന ശാഖയിലും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി. പി. നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു.

മണപ്പുറം ഫിനാൻസ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായും സ്വർണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങൾ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തി. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയോളം രൂപ നിക്ഷേപകരിൽനിന്നു സമാഹരിച്ചിരുന്നുവെന്നും സൂചനയുണ്ട്.