കൊച്ചി/ പി.വി.അന്‍വര്‍ എംഎല്‍എക്കെതിരായ ക്വാറി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം. പരാതിക്കാരനും ക്വാറി ഉടമയും ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചിരിക്കുകയാണ്. ക്വാറി ഇടപാടുമായി ബന്ധപെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്. പരാതിക്കാരന്റെയും ക്വാറി ഉടമയുടെയും മൊഴി തിങ്കളാഴ്ച എടുക്കും.
ഇബ്രാഹിം, സലീം എന്നിവരുടെ മൊഴിയാണ് എടുക്കുക. അന്‍വറുമായി നടത്തിയ ഇടപാടിന്റെ രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞു പി.വി.അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തതിന് മഞ്ചേരി പോലീസ് 2017ല്‍ അന്‍വറിനെതിരെ കേസെടുത്തിരുന്നതാണ്.
ഇതിനിടെ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പി.വി. അൻവർ എം.എൽ.എ പ്രവാസി എന്‍ജിനിയറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അന്വേഷണം ആരംഭിച്ച് കാലമേറെയായിട്ടും പ്രതിയായ അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യുകയോ ക്രഷര്‍ സംബന്ധമായ രേഖകള്‍ കണ്ടെടുക്കുകയോ ചെയ്തില്ലെന്നും വ്യാജ രേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ മലപ്പുറം നടുത്തൊടി സ്വദേശി സലീം കോടതിയെ സമീപിച്ചിരുന്നു.
കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെനന്നായിരുന്നു അന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഓഹരിയും പ്രതിമാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്ന് പറഞ്ഞ് സലീമില്‍നിന്ന് പി.വി. അൻവർ 50 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്.