ഡൽഹി : ജമ്മു കശ്മീരിലെ പുല്‍വാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഉച്ചക്കുശേഷവും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.
ഇയാളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ഭീകരനെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മേഖലയില്‍ കൂടുതല്‍ ഭീകരരുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടക്കുകയാണ്. പുല്‍വാമയിലെ അര്‍ഷിപൊരയിലാണ് ഏറ്റുമുട്ടല്‍ ആദ്യം ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഉടൻ തന്നെ തിരിച്ചടിച്ചുവെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ എത്തിയിട്ടുണ്ട്.