ഒമിക്രോൺ XXB.1.5 വേരിയൻറിൻറെ ആദ്യ കേസ് രാജ്യത്ത് റിപ്പോർട്ട് ചെയ്തു, അതീവ ജാഗ്രത

ന്യൂഡൽഹി. കോവിഡ് വൈറസ് കേസുകളുടെ കുതിച്ചുചാട്ടത്തിന് ന്യൂയോർക്കിൽ കാരണമായ ഒമിക്‌റോൺ വേരിയന്റായ ‘XXB.1.5’ ന്റെ ആദ്യ കേസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 41% ‘XXB.1.5’ ആണ് എന്ന വാർത്തകൾ ആണ് പുറത്ത് വന്നിട്ടുള്ളത്.

രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ സമീപ സംസ്ഥാനങ്ങളടക്കം ശക്തമായ ജാഗ്രതയിലാണ്. പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ നടപ്പാക്കാനാണ് നിർദ്ദേശം. വൈറസിന്റെ ജനിതക മാറ്റം നിരീക്ഷിച്ചുവരിക യാണെന്ന് മഹാരാഷ്ട്ര സർവൈലൻസ് ഓഫീസർ ഡോ പ്രദീപ് അവാട്ടെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അതേസമയം അന്തരാഷ്ട്ര യാത്രക്കാർക്കായി തെർമൽ സ്ക്രീനിംഗിനും 2% റാൻഡം സാമ്പിളിംഗും നടപ്പാക്കുന്നുണ്ട്. പോസിറ്റീവ് സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പുതിയ വേരിയൻറ് BQ, XBB എന്നിവയേക്കാൾ കൂടുതൽ പ്രതിരോധശേഷിയുള്ളതും അണുബാധയ്ക്ക് സാധ്യതയുള്ളതുമാണ് എന്നാണു വിദഗ്ധർ പറഞ്ഞിട്ടുള്ളത്.