അമ്മയോടൊപ്പം പുഴയിൽ ചാടിയ ദക്ഷയുടെ മൃതദേഹം നാല് ദിവസത്തിനു ശേഷം കണ്ടെത്തി

വയനാട്: വെണ്ണിയോട് പുഴയിൽ അമ്മയും അഞ്ച് വയസ്സ് പ്രായമായ മകളുമായി അമ്മ പുഴയിൽ ചാടിയ സംഭവത്തിൽ മകളുടെ മൃതദേഹം കണ്ടെത്തി. പാത്തിക്കൽ അനന്തഗിരിയിൽ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹമാണ് നാല് ദിവസത്തെ തിരിച്ചിലിനൊടുവിൽ കണ്ടെത്തിയത്. സംഭവം നടന്നിടത്തുനിന്ന് രണ്ട് കിലോമീറ്ററോളം അപ്പുറം കൂടൽകടവിലാണ് മൃതദേഹം കിട്ടിയത്.

ഗുരുതരവാസ്ഥയിലായിരുന്ന ദക്ഷയുടെ അമ്മ ദർശന (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മകളുമായി ദർശന പുഴയിൽ ചാടിയത്. ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. ദർശനയും മകളും പാത്തിക്കൽ ഭാഗത്തേക്ക് നടന്നുപോവുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇവർ പാലത്തിന് മുകളിൽനിന്ന് ചാടുന്നത് സമീപത്തെ താമസക്കാരനായ നിഖിൽ അറുപത് മീറ്ററോളം നീന്തി ദർശനയെ രക്ഷപ്പെടുത്തുകയായിരുന്നു.

പുഴയിൽ ചാടും മുൻപ് ഇവർ വിഷം കഴിച്ചിരുന്നുവെന്നും സൂചനയുണ്ട്. കൂടാതെ, ദർശന നാല് മാസം ഗർഭിണിയുമായിരുന്നു. വെണ്ണിയോട് ജൈൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ് ദർശന. ഇവരുടെ ഏകമകളായിരുന്നു ദക്ഷ. ദർശനയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.