റേഷൻ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം. റേഷൻ കടകളിലെ അഴിമതി കണ്ടെത്താൻ വിജിലൻസിന്റെ മിന്നൽ പരിശോധന. 64 റേഷൻ കടകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കോട്ടയം, എറണാകുളം ജില്ലകളിൽ 6 വീതവും പത്തനംതിട്ട, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 5 വീതവും ഇടുക്കി, കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകളിൽ 4 വീതവും.

ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിൽ 3 വീതവും തിരുവനന്തപുരം ജില്ലയിൽ 10 കാസർകോട് ജില്ലയിൽ രണ്ടു റേഷൻ കടകളിലുമാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ഉപഭോക്താക്കൾ വാങ്ങാത്ത റേഷൻ സാധനങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയ ശേഷം റേഷൻ കട ഉടമകൾ കൂടുതൽ തുകയ്ക്ക് മറിച്ചു വിൽക്കുന്നതായും ചില റേഷൻ കടയുടമകൾ ബില്ലിൽ രേഖപ്പെടുത്തുന്ന അളവിൽ സാധനങ്ങൾ തൂക്കി നൽകുന്നില്ലെന്നും കണ്ടെത്തി.

പരിശോധന നടത്തിയ മിക്കവാറും റേഷൻ കടകളിലെ സ്റ്റോക്കും യഥാർഥ സ്റ്റോക്കും തമ്മിൽ വളരെയധികം വ്യത്യാസമുള്ളതായും ചില സ്ഥലങ്ങളിൽ റേഷൻ കാർഡ് ഇല്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾക്കുവരെ കൂടിയ തുകയ്ക്ക് റേഷൻ സാധനങ്ങൾ മറിച്ചു വിൽക്കുന്നതായും കണ്ടെത്തി. കോട്ടയം ജില്ലയിലെ നെടുങ്കുന്നത് കടത്തിക്കൊണ്ടു പോകുന്നതിനായി റേഷൻ കടയ്ക്ക് പുറത്തു തയാറാക്കിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും 4 ചാക്ക് റേഷനരി വിജിലൻസ് പിടിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത് നഗറിലുള്ള റേഷൻ കടയിൽനിന്നും കാർഡില്ലാത്ത അന്യസംസ്ഥാന തൊഴിലാളിക്ക് 20 കിലോ ചമ്പാവരി കൂടിയ വിലയ്ക്കു വിറ്റത് വിജിലൻസ് പിടികൂടി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധന നടത്തിയത്.