സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ ടി.എന്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകൾ

തൃശൂർ: ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ ടി.എന്‍ പ്രതാപന് വേണ്ടിചുവരെഴുത്തുകൾ. തൃശൂർ വെങ്കിടങ്ങ്‌ പ്രദേശത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. പ്രതാപൻ തുടരും, പ്രതാപത്തോടെ’ എന്ന ക്യാപ്ഷനോടെയാണ് ചുമരെഴുത്തുകൾ പ്രതൃക്ഷപ്പെട്ടത്. കൈപ്പത്തി ചിഹ്നവും വരച്ചു ചേർത്തിട്ടുണ്ട്.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയായ പ്രതാപൻ തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത. സുരേഷ് ഗോപിയെ മുൻ നിർത്തി ബി.ജെ.പി പ്രചാരണം ആരംഭിച്ചതോടെ പ്രതാപൻ മണ്ഡലത്തിൽ കൂടുതൽ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടത്.

അതേ സമയം, തൃശൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച സുരേഷ് ഗോപി ഇന്ന് രാവിലെയാണ് ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാ​ഗ്യ, ഭവ്യ, ബി.ജെ.പി നേതാക്കൾ എന്നിവരും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. പള്ളി വികാരിയുടെ നേതൃത്വത്തിൽ സുരേഷ് ഗോപിയെ സ്വീകരിച്ചു.