വീണ്ടും ഭക്ഷ്യവിഷബാധ, കളമശേരിയില്‍ കുഴിമന്തി കഴിച്ച പത്തുപേര്‍ ആശുപത്രിയില്‍

കൊച്ചി: കളമശേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പത്തുപേർ ആശുപത്രിയില്‍. ഇന്നലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

വയറിളക്കവും ഛര്‍ദ്ദിയുമാണ് അനുഭവപ്പെട്ടതിനെത്തുടർന്ന് പത്തുപേരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കളമശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നാണ് ചികിത്സയിലുള്ളവര്‍ പറയുന്നത്.

ഇവരുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. പാതിരാ കോഴിയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് കൂട്ടത്തോടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ച് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.