വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ് എന്ന പേരിൽ തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് നൽകുന്നെന്ന പേരിൽ വിദ്യഭ്യാസ വകുപ്പിന്റെ പേരിൽ തട്ടിപ്പ്. വാട്‌സാപ്പ് വഴിയാണ് വ്യാജപ്രചരണം.

ലാപ്‌ടോപ്പ് ലഭിക്കാനുള്ള രജിസ്‌ട്രേഷൻ ലിങ്ക് സഹിതമാണ് തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്കിൽ വിദ്യാർഥിയുടെ പേരും വയസും, ഫോൺ നമ്പറും നൽകണമെന്നാണ് ആവശ്യം. ഇത്രയും വിശദാംശങ്ങൾ നൽകി, ഫോണിൽ ലഭ്യമാകുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്ടർ ചെയ്യുന്നതോടെ ലാപ്‌ടോപ്പ് ലഭിക്കുമെന്നാണ്‌ വാഗ്ദാനം.

വകുപ്പിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻങ്കുട്ടി അറിയിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണം. സംഭവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.