രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ്; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. കുന്നിക്കോട് ടൗണില്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പച്ചക്കറിക്കടയിലാണ് പണപ്പിരിവ് നടത്തുവാന്‍ ശ്രമിച്ചത്. പുനലൂര്‍ സ്വദേശിയായ അനസാണ് കട നടത്തുന്നത്. കടയിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട തുക നല്‍കുവാന്‍ അനസ് തയ്യാറായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുഞ്ഞക്കോട്ട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാന്‍ എന്നിവരാണ് കടയില്‍ എത്തി ബഹളം വെച്ചതും കടയിലെ സാധനങ്ങള്‍ നശിപ്പിച്ചതും ഇവരെ കോണ്‍ഗ്രസ് സ്‌പെന്‍ഡ് ചെയ്തു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കെരുതെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കുവാന്‍ കഴിയില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

കടയിലെത്തിയ ഈ സംഘം അനസിനോട് 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 500 രൂപ തരാമെന്ന് അനസ് അറിയിച്ചതോടെ ഇവര്‍ അസഭ്യം പറയുകയും കടയിലെ സാധനങ്ങള്‍ തല്ലിതകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് അനസ് പോലീസില്‍ പരാതി നല്‍കി. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന ദിവസമാണ് ഈ സംഭവം ഉണ്ടാകുന്നത്.