ജി 20 ഉച്ചകോടി നാളെ, ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും

ഇന്ത്യ ആതിഥേയരാകുന്ന, പതിനെട്ടാമത് ജി20 നേതൃതല ഉച്ചകോടി ശനിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഡൽഹിയിലേക്ക് എത്തിത്തുടങ്ങി. വൈകിട്ട് എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ‌‌

ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര – വാണിജ്യ – പ്രതിരോധ മേഖലകളിൽ കൂടുതൽ ധാരണകൾ ഉണ്ടാകും എന്നാണ് സൂചന. യു കെ പ്രധാനമന്ത്രി ഋഷി സുനക് ഉച്ചയോടെ എത്തും. ജി 20 ന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ദില്ലിയിൽ ഒരുക്കിയിരിക്കുന്നത്. സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾ, ബിഎസ്എഫ്, സിആർപിഎഫ്, ഡൽഹി പൊലീസ് എന്നീ സേനകൾ സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസത്തെ പൊതു അവധിയാണ്.

പ്രഗതി മൈതാനില്‍ പണിതുയര്‍ത്തിയ ഭാരത് മണ്ഡപത്തിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടക്കുക. റഷ്യന്‍ പ്രസിഡന്റ്‌ വ്ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ്‌ ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. പകരം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങുമാണ് പങ്കെടുക്കുക. വിശിഷ്ടാതിഥികള്‍ക്കായി ശനിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചയാവുന്ന ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കൊവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി 20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദര്‍ശിക്കും.