7500 രൂപയാണ് സീരിയലിൽ നിന്നും ലഭിക്കുന്നത്, അത് ആക്സസറീസ് വാങ്ങാൻ പോലും തികയില്ല- ​ഗായത്രി വർഷ

മീശമാധവനിലെ സരസു എന്ന കഥാപാത്രത്തിലൂടെയാണ് അന്നും ഇന്നും നടി ഗായത്രി വർഷ അറിയപ്പെടുന്നത്. മുപ്പത് വർഷത്തോളമായി അഭിനയത്തിലുള്ള ഗായത്രി ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ സീരിയലുകളിലും നടി സജീവമായിരുന്നു.

എന്നാൽ അടുത്തിടെ ഒരു പൊതുവേദിയിൽ ഗായത്രി പ്രസംഗിച്ച കാര്യങ്ങൾ വലിയ രീതിയിലാണ് ചർച്ചയായത്. ഇതിന് പിന്നാലെ നടിയ്ക്ക് നേരെ സൈബർ ആക്രമണങ്ങളും നടന്നിരുന്നു.

ഇപ്പോളിതാ മീശമാധവനിലെ സരസു എന്ന കഥാപാത്രത്തെ കുറിച്ചും സീരിയലുകളെ കുറിച്ചും സംസാരിക്കുകയാണ് ഗായത്രി വർഷ. ഗൾഫിൽ നിന്നും ഒരാൾ ആണ് എന്നോട് വിളിച്ചിട്ട് സ്പീച്ച് വൈറൽ ആയല്ലോ എന്ന് പറയുന്നത്. ഏത് സ്പീച്ച് എന്ന് ചോദിച്ചപ്പോൾ ലിങ്ക് അയച്ചു തന്നു. അടുത്ത ദിവസം മുതൽ അതിന്റെയൊക്കെ താഴെ മോശമായ കമന്റുകൾ വന്നു തുടങ്ങി. ഈ വീഡിയോ തന്നെ എങ്ങിനെ ഒഴിവാക്കും എവിടെ നിന്നും ഡിലീറ്റ് ചെയ്യും എന്നൊക്കെ ആലോചിച്ചു പോയി. 25 മിനിറ്റ് ഞാൻ ധൈര്യ പൂർവം സംസാരിച്ച കാര്യങ്ങളേക്കാൾ ഒരു സിനിമയിൽ 25 മിനിറ്റ് പോലും ഇല്ലാത്ത എന്റെ ഒരു കഥാപാത്രത്തിന്റെ പരിവേഷം അതിനു കൊടുക്കുന്നത് എന്തിനാണ്. സ്ത്രീപക്ഷ സ്വഭാവമുള്ള ഒരു കഥാപാത്രമാണ് സരസു.

സരസു എന്ന് പറയുന്ന കഥാപാത്രം പട്ടാളക്കാരനായ തന്റെ ഭർത്താവിന്റെ ആബ്സെൻസിലോ ഇവളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഒപ്പമോ വരാത്ത ഒരാൾ ആണ്. ഇവളുടെ ഭൗതികപരമായ ആവശ്യങ്ങൾ അതിപ്പോൾ പഞ്ചസാരയും മണ്ണെണ്ണയും ആണെങ്കിൽ പോലും കൃത്യമായി നിറവേറ്റി കൊടുക്കാത്ത ഒരാളോ എന്തൊക്കെയോ ആണ്. എന്തൊക്കെയോ കുറവുകൾ പുരുഷുവിൽ കണ്ടപ്പോൾ ആ കുറവിന് അപ്പുറത്തേക്ക് എപ്പോഴും പറയുന്ന പോലെ ഒരു ഇരുപത് ശതമാനം ആയിരിക്കും അത്.

പക്ഷെ ആ ഇരുപത് ശതമാനം കുറവ് നികത്തി അവളുടെ അടുത്തേക്ക് വന്ന നാട്ടിലെ ഏറ്റവും പ്രഗത്ഭനായ പ്രബലനായ പിള്ളേച്ചൻ ചേർത്ത് പിടിച്ചപ്പോൾ തിരികെ ചേർത്തുപിടിച്ച സ്ത്രീ ആണ്. എന്തുകൊണ്ടാണ് പിള്ളേച്ചനെ ആരും പറയാത്തത്. പിള്ളേച്ചനെ എന്തുകൊണ്ട് ഈ അവിഹിതം ഒന്നും ആരും പറയുന്നില്ല. സിനിമയും സീരിയലും ഒക്കെ ഒരുപോലെ എന്റർടൈൻമെന്റ് വിഷ്വൽ മീഡിയ എന്ന് പറയുമെങ്കിലും ഇത് രണ്ടും രണ്ട് തന്നെയാണ്. സിനിമയിൽ ഒരു ചെരുപ്പ്, ഒരു പൊട്ട്, തലയിൽ വയ്ക്കുന്ന ഒരു സ്ലൈഡ്, സാരി കുത്തുന്ന പിന്ന് വരെ പ്രൊഡ്യൂസർ നൽകും. അത് കഴിഞ്ഞാൽ അത് അവിടെ വച്ചിട്ട് നമ്മൾ പോകും.

സിനിമ കഴിഞ്ഞാൽ ആർട്ടിസ്റ്റുകൾ ആരും അത് വീട്ടിൽ കൊണ്ടുപോകില്ല. അത് പ്രൊഡക്‌ഷന്റെ ആണ്. പക്ഷെ സീരിയലിൽ ഇതെല്ലാം നമ്മൾ വാങ്ങണം. പിന്ന് ചിലപ്പോ അവർ തരും. അവർ രണ്ടു പാക്കറ്റ് പിന്ന് മാത്രം ചിലപ്പോ വാങ്ങി വച്ചിരിക്കും. ചേച്ചി കയ്യിൽ ഇല്ലേ എന്ന് ചോദിച്ചിട്ടേ തരൂ. സിനിമ പോലെ അല്ല സീരിയലിൽ ആക്‌സസറീസ് കൂടുതൽ വേണം. കമ്മൽ, മാല, വള പൊട്ട് എന്നിങ്ങനെ എല്ലാം നമ്മൾ വാങ്ങണം. സാരിയുടെ ഒപ്പമോ അതിൽ കൂടുതലോ ആക്സസറീസിന് നമ്മൾ ക്യാഷ് മുടക്കണം. മുപ്പതു വർഷമായി ഞാൻ സീരിയലിൽ അഭിനയിക്കുന്നു.

ഞാൻ ഏറ്റവും അധികം വാങ്ങിയിരിക്കുന്നത് 7500 രൂപയാണ്. ഇത് ഒരു ദിവസത്തെ പേയ്മെന്റ് ആണ്. ഈ 7500 രൂപ തരുമ്പോൾ ആ ദിവസം പത്തു സീൻ എടുക്കും. പത്തു സീൻ എത്ര എപ്പിസോഡ് ആയി പോകുമെന്ന് ആലോചിക്കണം. ഈ പത്തു സീനിലും പത്തു സാരി വേണം. ഈ സാരി റിപ്പീറ്റ് ചെയ്യുന്നത് ഡയറക്ടർക്കോ ചാനലിനോ ഇഷ്ടമല്ല. അതും നിലവാരം ഉള്ളത് ആയിരിക്കണം. മാസത്തിൽ അഞ്ചു ദിവസം ആയിരിക്കും വർക്ക് വരുന്നത്. വീട്ടിൽ കൊണ്ടുപോകാനോ കുഞ്ഞുങ്ങളുടെ കാര്യം നോക്കാനോ ഒന്നും ഉണ്ടാവില്ല. ഇതിൽ നിന്നാണ് ആത്മഹത്യയും വിവാഹ മോചനങ്ങളും പ്രശ്നങ്ങളും ഉണ്ടാവുന്നത്.