ന​ഗരസഭാ അധ്യക്ഷൻമാർക്കും പേഴ്സണൽ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാം; ഉത്തരവിറക്കി സർക്കാർ

നഗരസഭാ അധ്യക്ഷന്മാർക്ക് ഇഷ്ടമുള്ളവരെ പി എ ആക്കം. അനുമതി നൽകി സർക്കാർ ഉത്തരവ്.സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഗവർണർ രംഗത്തെത്തിയത് വിവാദമായിരിക്കെ നഗരസഭാ അധ്യക്ഷൻമാർക്കും ഇനി പേഴ്‌സണൽ സ്റ്റാഫ് എന്ന ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കിയത്. സ്റ്റാഫായി ഇഷ്ടമുള്ളവരെ നിയമിക്കാം.

നേരത്തെയുള്ള ചട്ട പ്രകാരം നഗരസഭകളിലും മുൻസിപാലിറ്റികളിലും അവിടെത്തന്നെയുള്ള എൽഡി ക്ലർക്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ പേഴ്‌സണൽ സ്റ്റാഫായി നഗരസഭാ അധ്യക്ഷൻമാർക്ക് നിയമിക്കാമായിരുന്നു. പക്ഷെ ഇത് തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന് അധ്യക്ഷൻമാരുടെ പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. ഉത്തരവ് പ്രകാരം നഗരസഭയിലെ എൽഡി ക്ലർക്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെയോ അല്ലെങ്കിൽ ഇഷ്ടമുള്ള ആളെയോ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാം.

സംസ്ഥാനത്താകെ 86 നഗരസഭകളാണുള്ളത്. ഇവർക്കെല്ലാം ഇനി ഇഷ്ടമുള്ളവരെ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാം. കരാർ വ്യവസ്ഥയിലാവും നിയമനം. നഗരസഭ തനത് ഫണ്ടിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുക. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും ശമ്പളം. സർക്കാർ ശമ്പളത്തിന് പുറമെ പെൻഷൻ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. ഫെബ്രുവരി 18 നാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്.

ഇതിനിടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ പദ്ധതി നിർത്തലാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഒരു മാസത്തിനുളളിൽ ഈ പദ്ധതി നിർത്തലാക്കാനാണ് നിർദേശം. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം കൊളളയടിച്ചാണ് പെൻഷൻ നൽകുന്നതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.