മുഖ്യനെ വേദിയിലിരുത്തി വിമർശനം, വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കൽ എന്ന് ഗവർണർ

റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യം. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും ഗവർണർ പറയുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പർ പവർ ആക്കാനുള്ള പരിശ്രമത്തിലാണ്. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേ ഭാരതും, കൊച്ചി വാട്ടർ മെട്രോയും യാഥാർത്ഥ്യമായി. വികസിത്ത് സങ്കൽപ് യാത്ര കേന്ദ്ര സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രയാന്‍ മൂന്ന്, ഗഗന്‍യാന്‍, ആദിത്യ എല്‍-1 എന്നിവയുടെ വിജയം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വനിതാ സംവരണ ബില്‍ പാസാക്കിയതും സാമ്പത്തിക- സാങ്കേതിക രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നേട്ടങ്ങളായി അവതരിപ്പിക്കുന്ന പദ്ധതികളും ഗവര്‍ണര്‍ എടുത്തു പറഞ്ഞു. കോവിഡിനെ അതിജീവിച്ചതും പ്രതിരോധ മേഖലയിലടക്കം കൈവരിച്ച നേട്ടങ്ങളും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.