ഭയ്യൂ മഹാരാജിന്റെ ആത്മഹത്യയ്‌ക്കു കാരണം മകളും രണ്ടാംഭാര്യയും തമ്മിലുള്ള വഴക്ക്‌

ഇന്‍ഡോര്‍: ആദ്യവിവാഹത്തിലെ 18 വയസുകാരിയായ മകളും രണ്ടാം ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ്‌ ആത്മീയഗുരു ഭയ്യൂ മഹാരാജിന്റെ ആത്മഹത്യയ്‌ക്കു പിന്നിലെന്നു പോലീസ്‌.

മകള്‍ കുഹുവും ഭാര്യ ഡോ: ആയുഷിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളായിരിക്കാം ഭയ്യൂ മഹാരാജിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്ന്‌ ഇന്‍ഡോര്‍ പോലീസ്‌ മേധാവി പറഞ്ഞു. മകളുടെ മുറിയില്‍ കയറി കതകുപൂട്ടിയ ശേഷം ഭയ്യൂ മഹാരാജ്‌ തലയ്‌ക്കു വെടിവച്ചു മരിക്കുകയായിരുന്നു.

മാനസിക സമ്മര്‍ദംമൂലമാണ്‌ ആത്മഹത്യയെന്നു സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ആരുടെയെങ്കിലും ബ്ലാക്ക്‌ മെയിലിങ്ങിനു ഭയ്യൂ മഹാരാജ്‌ വിധേയനായിട്ടുണ്ടോയെന്ന സംശയത്തില്‍ പോലീസ്‌ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറുകളും സി.സി. ടിവി ദൃശ്യങ്ങളുമടക്കം പരിശോധിക്കുകയാണ്‌.

തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ ഒരു സ്‌ത്രീയുമായി ഒരുമണിക്കൂറിലേറെ കൂടിക്കാഴ്‌ച നടത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌.
ഡോ: ആയുഷിയുമായുള്ള ഭയ്യൂജിയുടെ വിവാഹം മകള്‍ കുഹു അംഗീകരിച്ചിരുന്നില്ല. ഡോ: ആയുഷി നാലുമാസം മുമ്പ്‌ ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയതോടെ ബന്ധം വഷളായി. കഴിഞ്ഞദിവസം ആയുഷിയുടെ ഫോട്ടോകള്‍ വനിതാ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ കുഹൂ വീട്ടില്‍നിന്നു നീക്കം ചെയ്‌തിരുന്നു.

ഇന്നലെ സംസ്‌കാരച്ചടങ്ങുകള്‍ക്കുമുമ്പ്‌ മൃതദേഹം ഇന്‍ഡോറിനു സമീപത്തെ ബാപതിലുള്ള ഭയ്യൂ മഹാരാജിന്റെ ആശ്രമത്തിലെത്തിച്ചപ്പോള്‍ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ്‌ എത്തിയത്‌.