സത്യാവസ്ഥ അതല്ലായിരുന്നു, ആരുടെയും കൂടെ കറങ്ങാന്‍ പോയതല്ല, ഹനാന്‍ പറയുന്നു

യൂണിഫോം അണിഞ്ഞ് മത്സ്യ വില്‍പ്പനയ്ക്ക് എത്തിയ ഹാനന്റെ ജീവിതം എന്നും മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണ്. പഠിക്കുന്നതിനിടെ സമയം കണ്ടെത്തി മീന്‍ വില്‍പ്പന നടത്തിയ ഹനാന് വാഹനാപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റിരുന്നു. ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് യുവതി. ബിഎ മ്യൂസിക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. യൂട്യൂബ് ചാനലില്‍ വിശേഷങ്ങളുമായി ഹനാന്‍ എത്താറുണ്ട്. ഇപ്പോള്‍ ഹനാന്‍ പങ്കെടുത്ത ഒരു ഷോയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഹനാന്‍ പറയുന്നതിങ്ങനെ, മുന്‍പൊരു കഫേ നടത്തിയിരുന്നു. ജോലിഭാരം താങ്ങാനാകാതെ ആരോഗ്യാവസ്ഥ വീണ്ടും അതിന് പിന്തുണയേകാതെ വന്നപ്പോള്‍ അത് നിര്‍ബന്ധിതമായി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അപകടത്തിലേറ്റ പരിക്ക് ഭേദമാകാന്‍ റെസ്റ്റ് അനിവാര്യമായിരുന്നു. കോഴിക്കോടു നിന്ന് തിരികെ വരുമ്പോഴായിരുന്നു കാര്‍ അപകടത്തില്‍ പെട്ടത്.

അത് കേട്ട പലരും പറഞ്ഞത് ആരുടെയോ കൂടെ കാറില്‍ കറങ്ങാന്‍ പോയപ്പോഴാണ് അവള്‍ക്ക് അത് സംഭവിച്ചത് അവള്‍ക്കങ്ങനെ തന്നെ വേണം എന്നായിരുന്നു. എന്നാല്‍ സത്യാവസ്ഥ അതല്ലായിരുന്നു. ആരുടെയും കൂടെ കറങ്ങാന്‍ പോയതല്ല, കോഴിക്കോട് രണ്ട് മൂന്ന് ഉദ്ഘാടനങ്ങളുണ്ടായിരുന്നു അതിന് വേണ്ടി കോഴിക്കോട് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്. ചെയ്യാത്ത കാര്യം പറഞ്ഞു കേട്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നി.

വലിയൊരു അപകടമായിരുന്നു അത്. തുടര്‍ന്ന് ഫ്‌ലാറ്റിലുള്ള തനിച്ചുള്ള ജീവിതം വല്ലാതെ ബുദ്ധിമുട്ടിലാക്കി. പിന്നെ സ്വയം സര്‍വൈവ് ചെയ്താണ് ഇവിടെ വരെ എത്തിയത്. അന്ന് ആശുപത്രിയിലെ ചെലവുകളൊക്കെ സര്‍ക്കാര്‍ തന്നെ വഹിച്ചിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ തനിച്ചായി പോയിരുന്നു.