എ.എം.എം.എയെ അമ്മ എന്ന് വിളിക്കാത്തതിന് വിശദീകരണം വേണം, വിജയ് ബാബുവിനെ ഒരിക്കലും പുറത്താക്കില്ലെന്നും ഇടവേള ബാബു

മലയാള സിനിമയിലെ താര സംഘടനയായ എഎംഎംഎയില്‍ നിന്നും രാജി വെച്ച നടന്‍ ഹരീഷ് പേരടിയോട് സംഘടനയെ അമ്മയെന്ന് വിളിക്കാത്തതില്‍ വിശദീകരണം നല്‍കണമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപണം നേരിടുന്ന വിജയ് ബാബുവിനെ സംഘടനയില്‍ നിന്നും പുറത്താക്കുന്ന പ്രശ്‌നമേയില്ല എന്നും ഇടവേള ബാബു അറിയിച്ചു. സംഘടനയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞതില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയാന്‍ ഇടവേള ബാബു ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോഴാണ് ഈ പരാമര്‍ശമുണ്ടായതെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

വിജയ് ബാബു സംഘടനയില്‍ നിന്നും സ്വയം പുറത്തുപോയതാണെന്ന പത്ര കുറിപ്പ് തിരുത്തി എ എം എം എയില്‍ നിന്നും പുറത്താക്കിയതാണെന്ന് തിരുത്തുമോ എന്ന് ഹരീഷ് പേരടി ഇടവേള ബാബുവിനോട് ചോദിച്ചു. എന്നാല്‍ I.C കമ്മറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് എടുത്ത നിലപാടാണ് ആ പത്രകുറിപ്പെന്നും വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും ഇടവേള ബാബു മറുപടി നല്‍കി. അത്‌കൊണ്ട് തന്നെ തന്റെ രാജിയില്‍ ഉറച്ചു നില്‍ക്കുന്നതായി ഹരീഷ് പേരടിയും പ്രതികരിച്ചു. സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം, ഇന്നലെ A.M.M.Aയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്‌സികൂട്ടിവ് മീറ്റിംഗില്‍ എന്റെ രാജി ചര്‍ച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്നറിയാന്‍. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു. വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ എന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു.

പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ. ക്വീറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാന്‍. എന്റെ പേര് ഹരീഷ് പേരടി. അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വ്വമറിയിക്കട്ടെ. A.M.M.A ഒരു തെറിയല്ല. അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരക്കപേരാണ്. 15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക. ഞാനും നിങ്ങളും രണ്ട് ദിശയിലാണ്. ഞാന്‍ ഇവിടെ തന്നെയുണ്ടാവും. വീണ്ടും കാണാം.