ഹത്‌റാസ് കേസ് അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹത്‌റാസ് കേസ് അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പങ്കജ് മിത്തല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞ തവണ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇരയുടെ കുടുംബത്തിന് ഏര്‍പ്പെടുത്തിയ സുരക്ഷ സന്നാഹത്തെ കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിആര്‍പിഎഫിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐയുടെ അന്വേഷണപുരോഗതി തങ്ങളെ അറിയിക്കണമെന്ന് ആവശ്യവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ സിബിഐ തല്‍സ്ഥിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാന്‍ കോടതി ഉത്തരവിടണമെന്നാണ് ആവശ്യം. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷയുടെ പൂര്‍ണ്ണ വിവരങ്ങളും സുപ്രിം കോടതിയെ ധരിപ്പിച്ചു.

സെപ്റ്റംബര്‍ പതിനാലിനാണ് പത്തൊന്‍പതുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 29 നാണ് പെണ്‍ക്കുട്ടി മരിച്ചത്.