പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായി, യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

തൃശൂർ : പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായി യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ചെന്ത്രാപ്പിന്നി സ്വദേശിനി കാർത്തികയാണ് മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാർച്ച് 25-നായിരുന്നു പ്രസവ ശസ്ത്രക്രിയയിലൂടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. നാല് ദിവസങ്ങൾക്ക് ശേഷം യുവതിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. എന്നാൽ അഞ്ച് ദിവസത്തിന് ശേഷമാണ് യുവതിയെ സ്‌കാനിംഗിന് വിധേയയാക്കിയത്. സ്‌കാനിംഗിൽ പഴുപ്പ് കണ്ടെത്തി

ഇതോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതിനിടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചയോടെ മരണത്തിന് കീഴടങ്ങി. ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്ക് പഴുപ്പ് ബാധിച്ചിരുന്നു എന്നാണ് വിവരം.