ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

5 ലക്ഷം രൂപയുടെ പോളിസിക്ക് ഒരു വർഷം 32,664 രൂപ പ്രീമിയം തുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ. ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ലാ വീട്ടിൽ ഷെറിൻ എസ്. തോമസ് (28) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

ആരോഗ്യ ഇൻഷുറൻസ് പോളിസി പുതിയ ബാങ്കിലേക്ക് പോർട്ട് ചെയ്തു നൽകാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. വീട്ടമ്മ പണം നൽകിയതിനു ശേഷവും ഇൻഷുറൻസ് നൽകാത്തതിനെ തുടർന്ന് ഇയാളെ വിളിച്ചെങ്കിലും കാലാവധി കഴിഞ്ഞ പോളിസി നമ്പറിൽ വീട്ടമ്മയുടെ പേര് വ്യാജമായി ചേർത്ത് നൽകുകയായിരുന്നു. ഇതിൽ സംശയം തോന്നിയ വീട്ടമ്മ ബാങ്കിനെ സമീപിക്കുകയും എന്നാല്‍ ബാങ്ക് ഇത് വ്യാജ രേഖയാണെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനക്കൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത്തരത്തിൽ ഇയാൾ കൂടുതൽ ആൾക്കാരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.