ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍

കൊച്ചി. ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത് പഠിക്കാനാണ്. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. രാത്രി 11നു ശേഷവും റീഡിങ് റൂമുകള്‍ തുറന്നുവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിനാണ് സര്‍വകലാശാലയുടെ മറുപടി.

അതേസമയം മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്റെ കാര്യത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ ഉത്തരവിന്റെ സാഹചര്യത്തില്‍ ക്യാംപസുകളിലെ റീഡിങ് റൂമുകള്‍ രാത്രിയും പ്രവര്‍ത്തിക്കാമോ എന്ന കാര്യത്തില്‍ സര്‍ക്കാരിനോടു വിശദീകരണം തേടി.

കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിങ് റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രാത്രി 9.30ന് ശേഷം കുട്ടികള്‍ക്കു ഹോസ്റ്റലില്‍ നിന്നു പുറത്തിറങ്ങാമോ എന്ന കാര്യത്തിലും സര്‍ക്കാര്‍ മറ്റന്നാള്‍ നിലപാടറിയിക്കണം. രാത്രി 9.30നു ശേഷം മൂവ്മെന്റ് റജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

രണ്ടാം വര്‍ഷം മുതലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇതു ബാധകം. രാത്രി 9.30നു ശേഷം ഹോസ്റ്റലില്‍ നിന്നു പുറത്തിറങ്ങുന്നതു വിലക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതു ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ പ്രവേശനത്തില്‍ ലിംഗവിവേചനം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.