യൂസ്‌ഡ്‌ കാർ തട്ടിപ്പിന് കുടപിടിച്ചു, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: യൂസ്‌ഡ്‌ കാർ തട്ടിപ്പിന് കുടപിടിച്ച പാലാരിവട്ടം എസ്‌.എച്ച്‌.ഒ. ജോസഫ് സാജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്തു. മുഖ്യ പ്രതിയുമായി പരിചയമുണ്ടായിരുന്നതിനാൽ പരാതികൾ ഉയർന്നുട്ടും കേസെടുക്കാൻ ഇയാൾ തയ്യാറാകാതിരുന്നതെന്നും ഡി.സി.പി. എസ്‌. ശശിധരന്റെ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് എസ്എച്ച്ഒയ്ക്ക് എതിരെ നടപടി ഉണ്ടായത്

പാലാരിവട്ടം ആലിൻചുവട്ടിലെ യൂസ്ഡ് കാർ ഷോറൂമിന്റെ മറവിലായിരുന്നു തട്ടിപ്പ്‌ നടന്നത്. പാലാരിവട്ടം എസ്‌.എച്ച്‌.ഒ. കേസെടുക്കാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന്‌ പരാതിക്കാരൻ ഡി.സി.പി.യെ സമീപിച്ചു. ഡി.സി.പി. പ്രത്യേക അന്വേഷണ സംഘത്തിന്‌ രൂപം നൽകി, ഇതോടെ പ്രതികൾ കുടുങ്ങി. ഒപ്പം എസ്‌.എച്ച്‌.ഒ.യുടെ പങ്കും വ്യക്തമായി.

തിരുവനന്തപുരം സ്വദേശി എസ്‌.എസ്‌. അമലായിരുന്നു ഷോറൂം നടത്തിപ്പുകാരൻ. വിറ്റുതരാമെന്ന ഉറപ്പിൽ കൈക്കലാക്കിയ കാറുകൾ മറിച്ചുവിറ്റ്‌ പണം നൽകാതെ ഉടമകളെ പറ്റിക്കും. 2021 ഒക്ടോബറിൽ കൊച്ചിയിൽ ഡി.വൈ.എഫ്.ഐ. നേതാവിനെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന പരാതിയിൽ റെയ്ഡിന് നേതൃത്വം നൽകിയ ഡാൻസാഫ് എസ്.ഐ.യായിരുന്ന ജോസഫ് സാജനെ സ്ഥലം മാറ്റിയിരുന്നു.