ഞാൻ ഒരിക്കലും ഒരു പെർഫെക്ട് വുമൺ അല്ല, ഡിവോഴ്സിനെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്- ബീന ആന്റണി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന.

ഇരുവരും തങ്ങളുടെ പ്രണയകഥയും വിവാഹത്തെ കുറിച്ചുമെല്ലാം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ ഇരുപത് വർഷം നീണ്ട തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറയുകയാണ് ബീന ആന്റണി. ആർട്ടിസ്റ്റുകൾ തമ്മിൽ വിവാഹം കഴിക്കുന്നത് വലിയ പ്രശ്നമാണെന്ന് ബീന പറയുന്നു.

സത്യസന്ധമായി പറഞ്ഞാൽ രണ്ടു ആർട്ടിസ്റ്റുകൾ വിവാഹം കഴിക്കുന്നത് വലിയ പ്രശ്നമാണ്. വലിയ ഈഗോയും എല്ലാമുണ്ട്. പക്ഷേ അവിടെയെല്ലാം പരസ്‌പരം കോമ്പ്രമൈസ് ചെയ്യുകയും, അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോവുകയുമാണ്. എന്തെങ്കിലും കാര്യങ്ങളിൽ നമ്മൾ വിട്ടുവീഴ്ചയില്ലാതെ നിന്നാൽ അത് അവിടെ തീരും. പലപ്പോഴും നമ്മുക്ക് പിരിയണമെന്നൊക്കെ തോന്നും. ഞാനും മനുവും എത്രയോ തവണ വഴക്കിട്ടിരിക്കുന്നു. ഭയങ്കരമായി ദേഷ്യപ്പെടും. ഇടയ്ക്ക് നമുക്ക് പിരിയാമെന്ന് വരെ പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊന്നും അവിടെ തീരുന്നില്ല. നമ്മൾ എന്തോരം സ്നേഹിച്ചിരുന്നതാണ് എന്നാണ് അപ്പോൾ ചിന്തിക്കുന്നത്. ഉള്ളിന്റെ ഉള്ളിൽ ആ സ്നേഹവും ബോണ്ടിങ്ങും കിടക്കുന്നുണ്ട്. നമ്മുടെ കുഞ്ഞ്, കുടുംബം, നമുക്ക് ചുറ്റുമുള്ള ആളുകൾ ഇതെല്ലാം ആ സമയം നമ്മൾ മുന്നിൽ കാണും

‘അപ്പോൾ ഞാൻ സ്വയം ചിന്തിക്കണം, എനിക്ക് എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ട്. അത് മനു അഡ്ജസ്റ്റ് ചെയ്യുന്നു. അപ്പോൾ മനുവിന്റെ എന്ത് കുറ്റങ്ങളും കുറവുകളും ഞാനും അഡ്ജസ്റ്റ് ചെയ്യണം. ആരും പെർഫെക്ട് അല്ലല്ലോ. ഞാൻ ഒരിക്കലും ഒരു പെർഫെക്ട് വുമൺ അല്ല. എനിക്ക് എന്തെല്ലാം കുഴപ്പങ്ങളുണ്ട്. എല്ലാം മനു അഡ്ജസ്റ്റ് ചെയ്യുന്നില്ലേ. അപ്പോൾ രണ്ടുപേരും അഡ്ജസ്റ്റ് ചെയ്താൽ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ’,

ഞങ്ങൾ ഇന്നുവരെ വഴക്കിട്ടിട്ടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഏറ്റവും വലിയ നുണയാണ്. അവർക്കുള്ളിൽ കാപട്യമുണ്ടെന്നാണ് അതിനർത്ഥം. ഞങ്ങൾ വീട്ടിലിരിക്കുന്ന ദിവസം ഒരു ഇരുപത് തവണയെങ്കിലും ഞങ്ങൾ തല്ലുപിടിക്കും. അതെല്ലാം കോമ്പ്രമൈസ് ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് അതൊരു ജീവിതമാകുന്നത്. ഇതിപ്പോൾ ഇരുപതാമത്തെ വർഷമാണ്. മൂന്നാഴ്ച്ച വരെയൊക്കെ ഞങ്ങൾ വഴക്കിട്ട് മിണ്ടാതെയിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ പിരിയുന്നതിലേക്ക് ഒന്നും എത്തിയിട്ടില്ല’, ബീന ആന്റണി പറഞ്ഞു. വിവാഹശേഷം അഭിനയത്തിൽ തുടരാൻ കഴിഞ്ഞതിനെ കുറിച്ചും ബീന സംസാരിച്ചു.

‘ഒരു കലാകാരിയെ ആദ്യം മനസിലാക്കേണ്ടത് അവരുടെ കുടുംബമാണ്. ഏത് മേഖലയിലുള്ള സ്ത്രീകളുടെ കാര്യത്തിലും അങ്ങനെയാണ്. കല്യാണം കഴിഞ്ഞ് ഭാര്യയെ കിച്ചണിൽ തളയ്ക്കുക എന്ന് പറഞ്ഞാൽ അതൊരു വലിയ തെറ്റാണ്. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നത് ഒരു കുടുംബത്തിന്റെയും അതിനേക്കാളേറെ ഭർത്താവിന്റെയും കടമയാണ്’, ‘എന്നോട് വിവാഹശേഷം അഭിനയിക്കണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ചത്ത് പോയേനെ. അഭിനയിക്കാതിരിക്കുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് സങ്കടം വരും. കുറച്ചു നാളൊക്കെ ഇരിക്കാം അത് കഴിഞ്ഞാൽ അഭിനയിക്കാൻ വെമ്പല് കൊള്ളും. അങ്ങനെയാണ്. അതിനെ അടിച്ചമർത്താൻ ഒരിക്കലും ആരും ശ്രമിക്കരുത്.