പാര്‍ക്കിങ് ഫീ കൊള്ള,സര്‍ക്കാരിനും ലുലുമാളിനുമെതിരെ ഹൈക്കോടതി നോട്ടീസ്‌

കൊച്ചി: ലുലുമാളിനെതിരെ.സംവിധായകന്‍,നല്‍കിയ ഹര്‍ജിയില്‍ മാനേജ്മെന്റിനും സര്‍ക്കാരിനും നോട്ടീസ്. ഉപഭോക്താക്കളില്‍ നിന്ന് ലുലുമാള്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിനും കേരള സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സിനിമാ സംവിധായകന്‍ പോളി വടക്കനാണ് അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്

കഴിഞ്ഞ മാസം അദ്ദേഹം സാധനങ്ങള്‍ വാങ്ങാന്‍ ലുലുവില്‍ പോയിരുന്നു. അന്ന് വാഹനം പാര്‍ക്ക് ചെയ്തതിന് അദ്ദേഹത്തിന്റെ പക്കല്‍ നിന്നും പാര്‍ക്കിംഗ് ജീവനക്കാരന്‍ 20 രൂപ വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 1994 ലെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂളുകളുടെ നഗ്‌നമായ ലംഘനമാണ് ലുലു മാളില്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ ജോമി കെ ജോസും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് വേണ്ടി എസ് ശ്രീകുമാറുമാണ് കോടതിയില്‍ ഹാജരായത്. ചട്ടപ്രകാരം മാള്‍ വാണിജ്യസമുച്ചയം ആണ്. അംഗീകൃത ബില്‍ഡിംഗ് പ്ലാനില്‍ പാര്‍ക്കിംഗിനായി സ്ഥലവും നീക്കിവയ്ക്കണം. ലുലു പോലെ വാണിജ്യ സമുച്ചയങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യപാര്‍ക്കിംഗ് അനുവദിക്കണം. ഇത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി അനധികൃതമായി വാങ്ങിയ 20 രൂപ തിരികെ നല്‍കണമെന്നും അദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.