സിസ്റ്റർ അമലയുടെ കൊലപാതകം, ശിക്ഷാവിധി ശരിവച്ച് ഹൈക്കോടതി

എറണാകുളം : പാല കർമലീത മഠത്തിലെ സിസ്റ്റർ അമല കൊലക്കേസ് പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതിയായ കാസര്‍കോട് സ്വദേശി സതീഷ് ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി കൊണ്ടാണ് പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ കോടതി ശരിവച്ചത്. പ്രതി കുറ്റം ചെയ്തതിന് പര്യാപ്തമായ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2015 സെപ്റ്റംബര്‍ പതിനേഴിന് പുലര്‍ച്ചെയാണ് സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത്. കവര്‍ച്ചാശ്രമത്തിനിടെ തലയ്ക്കടിച്ചായിരുന്നു കൊലപാതകം. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സതീഷ് ബാബുവിനെ ജീവപര്യന്തം തടവിന് വിധിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, ജോൺസൻ ജോൺ എന്നിവരടങ്ങിയ ബഞ്ച് ആണ് അപ്പീൽ തള്ളിയത്.