വിരമിക്കാൻ മണിക്കൂറുകൾ ശേഷിക്കെ സിസ തോമസിന് കുറ്റാരോപണ മെമ്മോ നൽകി രാഷ്ട്രീയ പക കാട്ടി സർക്കാർ

തിരുവനന്തപുരം . വിരമിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപും കെടിയു വി സി സിസ തോമസിനോട് രാഷ്ട്രീയ പക കാട്ടി പിണറായി സർക്കാർ.
സർക്കാരും ഗവർണറും തമ്മിലുള്ള വൈരത്തിന്റെ പേരിൽ വിരമിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കേരള സാങ്കേതിക സർവകലാശാല വി സി സിസ തോമസിന് കുറ്റാരോപണ മെമ്മോ നൽകി സർക്കാർ. സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വി സി സ്ഥാനം ഏറ്റെടുത്തതിനാണ് മെമ്മോ നൽകിയിട്ടുള്ളത്. അതേസമയം, സിസക്കെതിരെ സസ്​പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ല.

സാ​ങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലകൾ നടത്തുന്നതിൽ വീഴ്ചയുണ്ടാക്കി, സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു, ഫയലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തു എന്നും മെമ്മോയിൽ പറയുന്നുണ്ട്. മെമ്മോക്ക് 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് സിസ തോമസിനെ സർക്കാർ നീക്കിയിരുന്നു. പകരം പദവി നൽകിയിരുന്നില്ല. എന്നാൽ, ഈ മാസം വിരമിക്കുന്ന സിസ തോമസിനെ തിരുവനന്തപുരത്തുതന്നെ നിയമിക്കാൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. തുടർന്ന്, ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനീയറിങ് കോളജ് പ്രിൻസിപ്പലായി സിസയെ നിയമിക്കുകയായിരുന്നു.

യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് വി സി ആയിരുന്ന എം എസ് രാജശ്രീയെ സുപ്രീംകോടതി അയോഗ്യയാക്കിയതിനുപിറകെ സർക്കാർ നൽകിയ പട്ടിക തള്ളിയാണ് സിസ തോമസിനെ ഗവർണർ വിസിയായി നിയമിക്കുന്നത്. സിസ വിരമിക്കുന്നതിനാൽ, എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിനെ ഗവർണർ നിയമിച്ചിട്ടുണ്ട്. സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ വിസിയായി നിയമിക്കുന്നവരുടെ പാനല്‍ സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സജി ഗോപിനാഥ് ഉള്‍പ്പെടെ മൂന്നു പേരുടെ പാനല്‍ ആണ് സര്‍ക്കാര്‍ നല്‍കിയത് ഇതില്‍ നിന്നാണ് നിയമനം ഉണ്ടായിരിക്കുന്നത്.