ലൈംഗികവൃത്തിക്ക് ഷാഫി മുമ്പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചു

കൊച്ചി. നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി മുമ്പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചതായി വിവരം. എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് ഇലന്തൂരില്‍ എത്തിച്ചത്. ഇവര്‍ക്കൊപ്പം പോയ പുരുഷന്‍മാരെയും പോലീസ് ചോദ്യം ചെയ്തു. ലൈംഗികവൃത്തിക്ക് വേണ്ടിയാണ് ഇലന്തൂരില്‍ ഇവര്‍ പോയതെന്നാണ് സ്ത്രീകള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം കോളേജ് വിദ്യാര്‍ഥികളെ ഇലന്തൂരില്‍ എത്തിച്ചെന്ന വാര്‍ത്ത വസ്തുതാരഹിതമാണെന്ന് പോലീസ് പറഞ്ഞു.

ലൈംഗികവൃത്തിക്കായി സ്ഥലവും വാഹനവും തരാം എന്ന് മുഹമ്മദ് ഷാഫി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോയതെന്ന് സ്ത്രീകള്‍ പറയുന്നു. ഷാഫിയുടെ വാഹനത്തില്‍ ഷാഫിക്കൊപ്പമാണ് യാത്ര ചെയ്തിരുന്നതെന്നും ഇവര്‍ പോലീസിനോട് പറയുന്നു. ഷാഫിയുമായി ഇവര്‍ക്ക് ലഹരി ഇടപാടുണ്ടായിരുന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇവരില്‍ നിന്നും വ്യക്തമായ ഒരു മറുപടി പോലീസിന് ലഭിച്ചിട്ടില്ല.

വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുവനാണ് പോലീസിന്റെ തീരുമാനം. പോലീസ് തെളിവെടുപ്പിനായി ഭഗവല്‍സിങ്ങിനെയും ഭാര്യ ലൈലയെയും ഇലന്തൂരിലേക്ക് കൊണ്ടുപോയി. ഷാഫിയെ ചങ്ങനശ്ശേരിയില്‍ എത്തിച്ച് തെളിവെടുക്കും. പത്മയുടെ പാദസരം എറിഞ്ഞു കളഞ്ഞത് ചങ്ങനശ്ശേരി രാമന്‍കരി സ്റ്റേഷന്‍ പരിധിയിലാണെന്നാണ് പ്രതി പറയുന്നത്. പാദസരം കണ്ടെത്തുവാന്‍ പോലീസ് മുങ്ങല്‍ വിദഗ്ധരെയും കൂടെക്കൂട്ടിയിട്ടുണ്ട്.

അതേസമയം മുഹമ്മദ് ഷാഫിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളെക്കുറിച്ച് പോലീസ് വിവരം ശേഖരിക്കുന്നുണ്ട്. പ്രതിയുടെ ഫോണ്‍ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി.പത്മയുടെ ഫോണ്‍ നശിപ്പിച്ചുവെന്നാണ് മുഹമ്മദ് ഷാഫി പറയുന്നതെങ്കുലും പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.