ഗർഭിണിക്ക് എച്ച്‌ഐവി രക്തം കുത്തിവെച്ച് ഭർത്താവ്; കൊടും ക്രൂരത ചെയ്തത് വിവാഹമോചനം നേടാൻ

വിജയവാഡ : ഗർഭിണിക്ക് ഭർത്താവ് എച്ച്‌ഐവി രക്തം കുത്തിവെച്ചതായി പരാതി. യുവതിയുടെ പരാതിയിൽ 40 കാരനായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആന്ധ്രാ പ്രദേശിലെ വിജയവാഡയിലാണ് സംഭവം. എച്ച്‌ഐവി ബാധിതയാണെന്ന് കാണിച്ച് വിവാഹമോചനം നേടാനുള്ള ശ്രമമാണ് നടന്നത്.

ഭർത്താവ് ഈ ക്രൂരത ചെയ്തത് നാട്ടുവൈദ്യന്റെ സഹായത്തോടെയാണ് എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഗർഭിണി ആയതിനാൽ ആരോഗ്യം മെച്ചപ്പെടാൻ എന്ന് പറഞ്ഞ് യുവതിയെ ഭർത്താവ് നാട്ടുവൈദ്യന്റെ അടുത്ത് കൊണ്ടുപോയിരുന്നു. കുത്തിവെപ്പും മറ്റും എടുക്കുകയും ചെയ്തു. ഇതിലൂടെയാണ് തനിക്ക് എച്ച്‌ഐവി അണുബാധ ഉണ്ടായതെന്ന് യുവതി പറയുന്നു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ എച്ച്‌ഐവി രോഗബാധിതയാണെന്ന വിവരം അറിയുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം ഭാര്യയുമായി വഴക്കിടുമായിരുന്നു. ആൺകുഞ്ഞിനെ ഗർഭം ധരിക്കണമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ മർദ്ദിക്കുമായിരുന്നു. മറ്റൊരു യുവതിയുമായി ഭർത്താവിന് രഹസ്യബന്ധമുണ്ടെന്നും യുവതി പറയുന്നു. തുടർന്നാണ് യുവതിയെ ഒഴിവാക്കാൻ ഭർത്താവ് ശ്രമങ്ങൾ ആരംഭിച്ചത്.