ധീരജ് രവീന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ; നിഖിൽ പൈലി കുറ്റം സമ്മതിച്ചു

ഇടുക്കി പൈനാവ് ഗവൺമെൻറ് എൻജിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ എന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കെ.എസ്.യു-എസ്എഫ്ഐ സംഘർഷത്തിനിടയിൽ
നടന്ന ധീരജിൻ്റെ കൊലപാതകത്തിൽ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരും എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥികൾ ആണ്. എല്ലാവരും കെഎസ് യു പ്രവർത്തകരാണ്. അക്രമത്തിൽ ബന്ധമുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

നിഖിലിന് പുറമേ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ആറ് ആയി.

ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ എസ്എഫ്ഐ, ഡിവൈഎഫ് ഐ, സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധം സംസ്ഥാനത്തിന്റെ പലയിടത്തും സംഘർഷാവസ്ഥയിലേക്കെത്തി. പലയിടത്തും യൂത്ത് കോൺഗ്രസ്-ഡിവൈഎഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തും, കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് ഒറ്റപ്പാലത്തും സംഘർഷവും പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണവുമുണ്ടായി.