പൈസയാണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണം; സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി ഡിആര്‍ അനില്‍

തിരുവനന്തപുരം. നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി സിപിഎം കൗണ്‍സിലര്‍ ഡിആര്‍ അനില്‍. പൈസ ആണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണം എന്നായിരുന്നു പരാമര്‍ശം. പിന്നാലെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.

എന്നാല്‍ സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ഡിആര്‍ അനില്‍ പറഞ്ഞു. അനിലിനെ സംരക്ഷിച്ച് മേയര്‍ ആര്യാ രാജേന്ദ്രനും രംഗത്തുവന്നു. അനിലിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു മേയറുടെ നിലപാട്. കൗണ്‍സില്‍ യോഗത്തിനിടെ ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയിരുന്നു. ബാനര്‍ ഉയര്‍ത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയറെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു.

ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ നേരിട്ട കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധിച്ചു. കൗണ്‍സില്‍ ഹാളില്‍ 24 മണിക്കൂര്‍ സത്യഗ്രഹം നടത്തുമെന്ന് ബിജെപി അറിയിച്ചു.